കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവീസ് വൈകാതെ: കേന്ദ്ര മന്ത്രി

Thursday 18 November 2021 11:41 PM IST

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വി. അബ്ദു റഹിമാനെ അദ്ദേഹം അറിയിച്ചു കേരളത്തിലെ ഹജ്ജ് തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങൾ മന്ത്രി അബ്ദു റഹിമാൻ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു.

2020 ആഗസ്റ്റിലെ വിമാനാപകടത്തിനു ശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് വരുമാനത്തെ വലിയ തോതിൽ ബാധിച്ചു. ഹജ്ജ് എംബാർക്കേഷൻ പോയിന്റായി കണ്ണൂർ വിമാനത്താവളത്തെ തൽക്കാലം പരിഗണിക്കണമെന്ന നിർദ്ദേശത്തോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചു. കണ്ണൂരിൽ നിന്നുള്ള ഹജ്ജ് സർവീസിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വലിയ വിമാനങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കരിപ്പൂർ വിമാനത്താവള വികസനത്തിന് 284 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന കാര്യവും പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഹജ്ജ് തീർത്ഥാടകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയെയും മന്ത്രി അബ്ദു റഹിമാൻ സന്ദർശിച്ചു. സംസ്ഥാനത്തെ 80 ശതമാനം ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്റായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു. ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്ന കോഴിക്കോട്ട് തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങളുണ്ടെന്നും

അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement
Advertisement