ശബരീശനെ കാണാനാവാതെ പെരിയസ്വാമി ദു:ഖത്തിലാണ്

Friday 19 November 2021 12:37 AM IST

ഏലൂർ: കൊവിഡ് തെറ്റിച്ചത് 64 വർഷത്തെ രാമചന്ദ്രൻ നായരുടെ പതിവാണ്. രണ്ടുവർഷമായി ശബരീശനെ കാണാനാവാതെ പാതാളത്തുകാരുടെ പെരിയസ്വാമി ദു:ഖത്തിലാണ്. തുടർച്ചയായ രണ്ട് പതിറ്റാണ്ട് എല്ലാ മാസവും മുടങ്ങാതെ കെട്ടുനിറച്ച് സന്നിധാനത്തെത്തി അയ്യനെ കണ്ടിട്ടുണ്ട് 75 കാരനായ രാമചന്ദ്രൻ നായർ. അനിൽ അംബാനിയുൾപ്പെടെ മൂവായിരത്തിൽപരം അയ്യപ്പന്മാർക്ക് ഗുരുസ്വാമിയായി. 20 വർഷം കർപ്പൂരാരാധന നടത്താനും ഭാഗ്യം ലഭിച്ചു.

ചൂരലിൽ 64 വെള്ളിക്കെട്ടുള്ള പവിത്രമായ മുദ്രവടി ഭക്തിയോടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 18 വർഷം പതിനെട്ടാം പടി കയറി അയ്യനെ കണ്ടതിനു ശേഷമാണ് വെള്ളി കെട്ടിയ മുദ്രവടി കാനനവാസന്റെ തൃപ്പാദങ്ങളിൽ വച്ച് പൂജിക്കാനും കൈവശം സൂക്ഷിക്കാനും യോഗ്യത നേടുന്നത്.

മണ്ഡലകാലത്ത് എരുമേലിയിൽനിന്ന് നടന്നാണ് സന്നിധാനത്തേക്കുള്ള യാത്ര. എല്ലാ മലയാളമാസവും നാലാം തീയതിയാണ് ദർശനം. ആലുവ കാത്തായി കോട്ടൺമില്ലിൽ നിന്ന് വിരമിച്ച ശേഷമാണ് എല്ലാമാസവും ശബരിമലയാത്ര തുടങ്ങിയത്. പമ്പവരെ വാഹനത്തിലെത്തും.

വെളിയത്ത് പരമേശ്വരനാണ് രാമചന്ദ്രൻ നായരുടെ ഗുരുസ്വാമി. നിരവധി ശിഷ്യരുമുണ്ട്. പിൻഗാമിയായി അനുഷ്ഠാനങ്ങൾ തുടരുന്നത് മൂത്ത മകൻ രാജീവാണ്. രഞ്ജിത്തും രതീഷുമാണ് മറ്റ് മക്കൾ. ഭാര്യ ആനന്ദവല്ലി. ഇപ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ അർച്ചത് പുരോഹിത് കടുങ്ങല്ലൂർ പ്രഖണ്ഡിന്റെ ചുമതലയും വഹിക്കുന്നു.

അംബാനിയുടെ ഗുരുസ്വാമി

2010 ഫെബ്രുവരിയിൽ പമ്പയിൽ വച്ചാണ് അനിൽ അംബാനിക്കും അംബാനിയുടെ അമ്മ കോകില ബെന്നിനും കെട്ടുനിറച്ചു കൊടുത്തത്.16 കാറുകൾ അകമ്പടി, സുരക്ഷാ ഭടന്മാർ, ഉദ്യോഗസ്ഥ വൃന്ദം. ആകെ ആഘോഷമായിരുന്നു. പാതാളത്തെ റിലയൻസ് പവർ പ്ലാന്റിലെ ഫിനാൻസ് മാനേജർ ശശികുമാറാണ് ആ നിയോഗം ഏൽപ്പിച്ചത്.

കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാലാണ് രണ്ട് വർഷമായി ശബരിമലയാത്ര ഒഴിവാക്കിയത്. കൊവിഡ് ഭീതിയൊഴിഞ്ഞാൽ ആരോഗ്യം അനുവദിക്കും വരെ കാനനവാസന്റെ ദർശനത്തിനായി പോകും.

രാമചന്ദ്രൻനായർ

പെരിയസ്വാമി

Advertisement
Advertisement