'താലിബാനായി മാറരുത് കേരളം"
കോഴിക്കോട്: കേരളം താലിബാനായി മാറാതിരിക്കാൻ മതഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും അണിചേരേണ്ടതുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി പറഞ്ഞു.
പാലക്കാട്ടെ സഞ്ജിത്ത് കൊലപാതകം എൻ.ഐ.എ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷണത്തിൽ മതം ചേർക്കുന്നതിനെതിരെയെന്നു പറഞ്ഞാണ് ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റുമായി രംഗത്തെത്തിയത്. എന്നാൽ, ഹലാൽ ഭക്ഷണം എന്ന ബോർഡ് വച്ചായിരുന്നു ഭക്ഷണ വിതരണം. അപ്പോൾ ആരാണ് ഭക്ഷണത്തിൽ മതം ചേർക്കുന്നത് ?.
തീവ്രവാദികൾക്കു മുന്നിൽ മുട്ടുമടക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ മോഹനൻ, ഇ. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
എരഞ്ഞിപ്പാലത്ത് കേന്ദ്രീകരിച്ചായിരുന്നു മാർച്ചിന്റെ തുടക്കം. കളക്ടറേറ്റ് കവാടത്തിനിപ്പുറത്ത് റോഡിൽ സ്ഥാപിച്ച ബാരിക്കേഡിനു മുകളിൽ കയറാൻ തുടങ്ങിയ പ്രക്ഷോഭകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സമരത്തിന് പാർട്ടി ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരിദാസ് പൊക്കിണാരി, രാമദാസ് മണലേരി, കെ.പി. വിജയലക്ഷ്മി, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.