ഹൃദയം ദേവാലയം...
തിരുവനന്തപുരം: ''ബ്രാഹ്മ മുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം...'' സിനിമയ്ക്ക് വേണ്ടി ബിച്ചു തിരുമല എഴുതിയ ആദ്യ വരികളാണിത്.50 വർഷം മുൻപ് സി. ആർ. കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്.ഗാനം ആലപിച്ച ശേഷം കെ.ജെ. യേശുദാസ് പറഞ്ഞത് ഇത് വ്യത്യസ്‌തവും മനോഹരവുമായ വരികളാണെന്നാണ്. ഭജഗോവിന്ദം റിലീസ് ചെയ്തില്ലെങ്കിലും ബിച്ചു പെട്ടെന്നു ഏറെ തിരക്കുള്ള ഗാനരചയിതാവായി.
സംവിധായകനെയും സംഗീത സംവിധായകനെയും ആസ്വാദകരെയും തൃപ്തിപ്പെടുത്തിയ രചനകൾ. തത്വചിന്തയും പ്രണയവും വിരഹവും താരാട്ടും തമാശയും പുതിയ ഭാവങ്ങളിൽ ബിച്ചു പകർന്നു നൽകി. ''ഹൃദയം ദേവാലയം.... പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം....'' എന്ന മനോഹരമായ മെലഡിയെഴുതിയ പേനകൊണ്ടു തന്നെ 'കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ...' എന്ന ഫാസ്റ്റ് നമ്പരും എഴുതി. പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു.... എന്ന റോമാന്റിക്കായ കവി പടകാളി ചണ്ഡി ചങ്കരി പോർക്കലി മാർഗിനി ഭഗവതി... എന്നെഴുതി ചിരിപ്പിച്ചു. മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ.... എന്നെഴുതി കരയിപ്പിച്ച കവി ''പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി'' എന്നുമെഴുതി കുട്ടികളേയും രസിപ്പിച്ചു.
ഏതുഭാവവും ഉൾക്കൊണ്ട് ഗാനങ്ങൾ എഴുതാൻ ഒരു ബിച്ചു തിരുമല മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിമിഷം കൊണ്ടാണ് ബിച്ചുവിന്റെ മനസിൽ വരികൾ വരുന്നത്.