മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
തിരുവനന്തപുരം: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണൻ അറിയിച്ചു.
ഹോസ്പിറ്റൽ സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡി.സി.സി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദൽ പാനലിൽ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്ന് രാധാകൃഷ്ണൻ അറിയിച്ചു.
ദിവാകരന്റെ പാനലിൽ മത്സരിക്കുന്ന മമ്പറം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. പ്രസാദ്, മഹിളാ കോൺഗ്രസ് നേതാവ് ഇ.ജി. ശാന്ത എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ഡിസംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലും കോൺഗ്രസിന്റെ ഔദ്യോഗിക പാനലും തമ്മിലാണ് മത്സരം.
കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കുന്നൽ വിയോജിപ്പ് പ്രകടിപ്പിച്ചയാളാണ് മമ്പറം.പാർട്ടി ദേശീയ നേതൃത്വത്തെയും തന്റെ വിയോജിപ്പ് അറിയിച്ചു. തുടർന്ന് ഇരുവരും പരസ്യ പ്രസ്താവനകളിലൂടെ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.