പോത്തൻകോട് അയിരൂപ്പാറയിൽ സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി; സംഘർഷം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പോത്തൻകോട് അയിരൂപ്പാറയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരു വൃദ്ധ വോട്ടുചെയ്യാനെത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ടിംഗ് സമയത്തിന് ശേഷം ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ സ്ഥലത്ത് ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.
പോത്തൻകോട് ബ്ളോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിലെ തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ബ്ളോക്ക് പഞ്ചായത്തിലെ വികസന സ്‌റ്രാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എം.ശ്രീകണ്‌ഠൻ കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇടത്പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി 1584 വോട്ടുകൾക്കാണ് ശ്രീകണ്‌ഠൻ മുൻപ് വിജയിച്ചത്. ഇത്തവണ എൽഡിഎഫിന് വേണ്ടി മലയിക്കോണം സുനിൽ, യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി സാജൻ ലാൽ, ബിജെപിയ്‌ക്ക് വേണ്ടി എസ്.രാജീവ് എന്നിവരാണ് മത്സരരംഗത്ത്.