അമ്പതിലിനി എന്ത് വിവാഹം പെൻഷൻകാർ നെട്ടോട്ടത്തിൽ

Friday 10 December 2021 12:39 AM IST

കോലഞ്ചേരി: അവിവാഹിതരെന്നുറപ്പിക്കാൻ അമ്പത് കടന്ന് അറുപത് തികയാത്തവർ നെട്ടോട്ടത്തിൽ. വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്നവരാണ് ദുരിതത്തിലായത്. ഗസ​റ്റഡ് ഉദ്യോഗസ്ഥർ കനിഞ്ഞില്ലെങ്കിൽ ഉള്ള പെൻഷനും പോകും. ജനുവരി മുതൽ പെൻഷൻ ലഭിക്കുന്നതിന് പുനർവിവാഹം നടത്തിയിട്ടില്ലെന്ന ഗസ​റ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം വേണം. 31 ന് മുമ്പ് സാക്ഷ്യപത്രം അതാത് പഞ്ചായത്ത് ഓഫീസിൽ നൽകണം. അവിവാഹിതരെന്ന് തിരിച്ചറിയാൻ കഷ്ടപ്പാടെന്ന് കണ്ട് പല ഗസ​റ്റുദ്യോഗസ്ഥരും വന്നവരെ മടക്കി അയക്കുകയാണ്. ചിലർ പഞ്ചായത്തംഗം സാക്ഷ്യപ്പെടുത്തിയ കത്തുമായി വന്നാൽ സാക്ഷ്യപത്രം നൽകും. പഞ്ചായത്തംഗത്തിന്റെ സീലോടു കൂടിയ ഒപ്പു വേണമെന്നു മാത്രം. അനർഹരെ കണ്ടെത്തുകയാണ് ലക്ഷ്യമെങ്കിലും നടപടി ഒരുപാടു പേരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഗസറ്റുദ്യോഗസ്ഥന്റെ അടുത്തെത്തുമ്പോഴാണ് പലരും പഞ്ചായത്തംഗത്തിന്റെ ഒപ്പു വേണമെന്ന കാര്യമറിയുന്നത്. മെമ്പറെ കണ്ടെത്തുമ്പോൾ സീലുണ്ടാകില്ല. സീല് ഓഫീസിലോ വീട്ടിലോ ആകും. അത് ശരിയാക്കി എത്തുമ്പോഴേക്കും ഗസ​റ്റ്ഓഫീസർ സ്ഥലം വിട്ടിരിക്കും. വീണ്ടുമെത്താനാകും ഓഫീസ് ജീവനക്കാർ പറയുക. ഇങ്ങനെ തെക്കു വടക്കു നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് പലർക്കും സാക്ഷ്യപത്രം ലഭിക്കുന്നത്. ഓരോ വാർഡിലും ഇത്തരത്തിൽ നൂറു പെൻഷൻകാരെങ്കിലും കാണും. ഇവർക്കായി സമയം ചിലവഴിച്ച് ഗസ​റ്റ് ഉദ്യോഗസ്ഥരും മടുത്തു. വല്ല ഗതികേടിനെങ്ങാനും അനർഹരായ ഒരാൾ സാക്ഷ്യപത്രം വാങ്ങിയാൽ ഉദ്യോഗസ്ഥൻ പെൻഷൻ വാങ്ങില്ല. അതുകൊണ്ട് കൃത്യമായി പരിശോധിച്ചുറപ്പ് മാത്രമെ സാക്ഷ്യപത്രം നൽകുകയുള്ളൂ.

Advertisement
Advertisement