പുതുവർഷം മുതൽ സേവനങ്ങളിൽ മാറ്റം
കൊച്ചി: പൊതുജനത്തെ ബാധിക്കുന്ന ഒട്ടേറെ സേവനങ്ങളിൽ ഇന്നുമുതൽ മാറ്റം വരുകയാണ്. ചില നികുതികളിലും നിബന്ധനകളിലും മാറ്റം വരുന്നതിന് പുറമേ,വാഹനങ്ങൾക്കും മറ്റും വിലയും കൂടും
വർക്സ് കോൺട്രാക്ട്
സർക്കാർ അതോറിട്ടികൾ, സർക്കാർ എന്റിറ്റികൾ എന്നീ നിർവചനങ്ങളിൽ വരുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്സ് കോൺട്രാക്ട് സേവനങ്ങൾക്കുള്ള ജി.എസ്.ടി നിരക്ക് 18 ശതമാനമായി ഉയരും.
എന്നാൽ, നിരക്ക് വർദ്ധന കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നേരിട്ടു നൽകുന്ന കരാറുകൾക്ക് ബാധകമല്ല. ഇവർക്ക് നിലവിലെ നികുതി നിരക്കായ 12 ശതമാനം തുടരും.
ഭരണഘടന നിർദ്ദേശിച്ച ചുമതലകൾ നിർവ്വഹിക്കുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പൂർണ്ണ സേവനങ്ങൾ, 25 ശതമാനത്തിൽ കുറവ് ചരക്കുകൾ ഉൾപ്പെടുന്ന വർക്സ് കോൺട്രാക്ട് സേവനങ്ങൾ എന്നിവയ്ക്ക് ബാധകമായ നികുതി ഒഴിവ് തുടരും. എന്നാൽ, ഇത്തരം സേവനങ്ങൾ, സർക്കാർ അതോറിട്ടികൾ സർക്കാർ എന്റിറ്റികൾ വഴി ലഭ്യമാക്കുന്ന പക്ഷം, അവയ്ക്ക് ഇന്നു മുതൽ പൊതു നിരക്കായ 18 ശതമാനം ജി.എസ്.ടി ബാധകമായിരിക്കും.
പുതിയ വാഹനം
അസംസ്കൃതവസ്‌തുക്കളുടെ വിലകൂടിയതിനാൽ ഇന്നുമുതൽ ഒട്ടുമിക്ക വാഹനങ്ങൾക്കും വിലകൂടും. മാരുതി, ഹീറോ, ടാറ്റ, ഡ്യുകാറ്റി, ഔഡി, ടൊയോട്ട, കവാസാക്കി, സിട്രോൺ, സ്‌കോഡ, ഫോക്‌സ്‌വാഗൻ, മെഴ്‌സിഡെസ്-ബെൻസ്, ഹോണ്ട, റെനോ എന്നിവയാണ് വിലവർദ്ധിപ്പിക്കുന്നത്. രണ്ടുമുതൽ മൂന്നു ശതമാനം വരെയാണ് വർദ്ധന.
എ.ടി.എം
സ്വന്തം ബാങ്കിന്റെ എ.ടി.എമ്മിൽ ഒരു മാസം അഞ്ചുതവണയും മറ്റു ബാങ്കുകളുടേതിൽ മൂന്നും (മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ച്) ഇടപാടുകളാണ് സൗജന്യം. തുടർന്ന് ഓരോ ഇടപാടിനും ഫീസ് 20 രൂപയ്ക്കുപകരം 21 രൂപയും 18 ശതമാനം ജി.എസ്.ടിയും നൽകണം.
ഇ-ടാക്‌സി
ഓൺലൈനിലൂടെ കാർ, ഓട്ടോ, ടൂവീലർ എന്നിവ ബുക്ക് ചെയ്‌തുള്ള യാത്രയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി.
ഓൺലൈൻ ഭക്ഷണം
ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങൾ ഇന്നുമുതൽ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ജി.എസ്.ടി പിരിക്കും. ഭക്ഷണവിലയിൽ മാറ്റമുണ്ടാവില്ല.
തപാൽ ബാങ്ക്
ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ (ഐ.പി.പി.ബി) പണം പിൻവലിക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും 0.50 ശതമാനം ഫീസ്; മിനിമം ഫീസ് 25 രൂപ. 10,000 രൂപവരെയുള്ള നിക്ഷേപവും 25,000 രൂപവരെയുള്ള പിൻവലിക്കലും സൗജന്യം.
ബാങ്ക് ലോക്കർ
ലോക്കറിൽ വയ്ക്കുന്ന വസ്തുക്കൾ നഷ്‌ടപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തമില്ലെന്ന ചട്ടം റിസർവ് ബാങ്ക് മാറ്റി. വസ്തുക്കൾ നഷ്‌ടപ്പെട്ടാൽ ലോക്കർ വാർഷികവാടകയുടെ 100 ഇരട്ടിവരെ ഉപഭോക്താവിന് നഷ്‌ടപരിഹാരം.
ജി.എസ്.ടിയിലെ മാറ്റങ്ങൾ
1. ജി.എസ്.ടി.ആർ-1, ജി.എസ്.ടി.ആർ-3ബി റിട്ടേണുകൾ പൊരുത്തപ്പെട്ടില്ലെങ്കിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ മുൻകൂർ നോട്ടീസില്ലാതെ റിക്കവറി നടപടിയെടുക്കും.
2. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടാൻ നികുതിദായകൻ തനിക്ക് ഉത്പന്നങ്ങൾ/സേവനങ്ങൾ നൽകിയ സ്ഥാപനം റിട്ടേൺ നൽകിയെന്ന് ഉറപ്പാക്കണം.
3. നികുതിവകുപ്പ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകണമെങ്കിൽ പിഴത്തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണം.
4. ജി.എസ്.ടിയിലെ പുതിയ രജിസ്‌ട്രേഷൻ, പുതുക്കൽ, റീഫണ്ട് എന്നിവയ്ക്ക് ആധാർ നിർബന്ധം.
ആദായ നികുതി
ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ പിഴ 10,000 രൂപയായിരുന്നു. ഇന്നുമുതൽ 5,000 രൂപ.