പാർട്ടിക്കുള്ളിലെ ചേരിത്തിരിവുകൾ തിരുത്തി പാലക്കാട് മണ്ഡലം പിടിച്ചെടുക്കും: ഇ.എൻ സുരേഷ് ബാബു
പാലക്കാട്: പാർട്ടിക്കുള്ളിലെ ചേരിത്തിരിവുകൾ തിരുത്തി പാലക്കാട് മണ്ഡലം പിടിച്ചെടുക്കുമെന്ന് നിയുക്ത സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പാലക്കാട് മണ്ഡലം സി.പി.എം രണ്ട് തവണ വിജയിച്ച മണ്ഡലമാണ്. പാർട്ടിയുടെ ബഹുജന സംഘടനയ്ക്ക് കോട്ടം തട്ടിയിട്ടില്ലെങ്കിലും പാർട്ടിയിലെ ചില നേതാക്കളുടെ ചേരിത്തിരിവുകൾ തിരഞ്ഞടുപ്പ് തോൽവിക്കിടയാക്കിയെന്നാണ് പാർട്ടിതന്നെ വിലയിരുത്തുന്നത്. ഇതെല്ലാം പരിഹരിച്ച് അടുത്ത നിയമസഭാ തിരഞ്ഞടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട സി.പി.എം മണ്ഡലത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സി.പി.എമ്മിനുള്ളിൽ വിഭാഗീയതയുണ്ടെന്നത് ചിലരുടെ പ്രചാരണം മാത്രമാണ്. പ്രാദേശികമായി ചർച്ച ചെയ്ത് പരിഹരിക്കാവുന്ന ഭിന്നത മാത്രമേയുള്ളൂവെന്നും പാർട്ടിയിലുള്ളവരെ മാത്രമല്ല എതിർപക്ഷത്തുള്ള പാർട്ടിക്കാരോടും ഇതേ സമീപനമാണ് സ്വീകരിക്കുക. സി.പി.എമ്മിൽ മറ്റു പാർട്ടികളിൽ നിന്ന് നിരവധി പേർ വരുന്നത് ഇതിന് തെളിവാണ്. ജില്ലയിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടി മുൻകാലങ്ങളിൽ സ്വീകരിച്ചത് പോലെ ശക്തമായി തുടരും. ജില്ലയിലുളള പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ പാർട്ടി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് പാരമ്പര്യവുമായി ഇ.എൻ.സുരേഷ് ബാബു
പാലക്കാട്: സി.പി.എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ഇ.എൻ.സുരേഷ് ബാബു നിലവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യകാല നേതാവ് ചിറ്റൂർ പെരുമാട്ടി കോരിയാർചള്ള ഇടയൻകൊളമ്പ് വീട്ടിൽ ഇ.ആർ.നാരായണന്റെ മകനാണ്.
വിദ്യാർത്ഥി, യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന സുരേഷ് ബാബു,കോൺഗ്രസിന്റെ കോട്ടയായ ചിറ്റൂരിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജനതാദൾ (എസ്) നോതാവ് കൃഷ്ണൻകുട്ടി വിജയിച്ചതിൽ മുഖ്യ പങ്ക് വഹിച്ചു. ചിറ്റൂർ സഗരസഭാ ഭരണം ഇടതുപക്ഷം സ്വന്തമാക്കിയതിലെ ക്രഡിറ്റുമുണ്ട്.
51കാരനായ സുരേഷ് ബാബു എസ്.എഫ്.ഐ ചിറ്റൂർ ഏരിയ പ്രസിഡന്റും ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. സി.പി.എം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം, മലബാർ സിമന്റ്സ് ഡയറക്ടർ, ചിറ്റൂർ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബിരുദത്തിനുശേഷം നിയമപഠനവും പൂർത്തിയാക്കി. വ്യവസായവകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് സി.പി.എമ്മിൽ മുഴുവൻ സമയ പ്രവർത്തകനായത്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. അമ്മ: മാധവി. ഭാര്യ: ശ്രീലേഖ. മക്കൾ: മാധവി, ആദി.