ബൈക്ക് മോഷണം തടഞ്ഞ എ.എസ്.ഐയ്‌ക്ക് കുത്തേറ്റു

Thursday 06 January 2022 12:38 AM IST

കൊച്ചി: പുലർച്ചെ ഒന്നരയോടെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം മോഷ്ടിച്ച ഡ്യൂക്ക് ബൈക്ക് തള്ളിക്കൊണ്ടു പോകുകയായിരുന്ന യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എ.എസ്.ഐ ഗിരീഷ് കുമാറിന് കുത്തേറ്റു.

പിടിച്ചുപറിയടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയായ കളമശ്ശേരി എച്ച്.എം.ടി കോളനി കൃഷ്ണ ഹൗസിൽ ബിച്ചുവാണ് (വിഷ്ണു-33) എളമക്കര സ്റ്റേഷനിൽ നിന്നെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിച്ചുവും കൂട്ടാളികളായ രണ്ടുപേരും ചേർന്ന് ഇടപ്പള്ളി ലുലുമാളിന് സമീപത്തു നിന്ന് ബൈക്ക് മോഷ്ടിച്ചിരുന്നു. ഇവർക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. ഇന്നലെ പുലർച്ചെ ഇടപ്പള്ളിയിൽ ചിലർ ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാ‌ർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. നൈറ്റ് പട്രോളിംഗിൽ ഇടപ്പള്ളിയിലുണ്ടായിരുന്ന ഗിരീഷ് കുമാർ, സി.പി.ഒ ബ്രൂണോ എന്നിവർ സ്ഥലത്തെത്തുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ബിച്ചു ഇടപ്പള്ളി ജംഗ്ഷനിലേക്ക് ഓടിയെങ്കിലും ഇടപ്പള്ളിയിലെത്തിയപ്പോൾ പൊലീസ് ഇയാളെ വളഞ്ഞു. പിടികൂടാൻ മുന്നോട്ടുവന്ന ഗിരീഷ് കുമാറിനെ ബിച്ചു പേനാക്കത്തികൊണ്ട് കുത്തി.

28ലധികം കേസുകളിൽ പ്രതിയായ ബിച്ചു 2015ലാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്. മോഷണത്തിന് ശേഷം വീടുമാറുന്നതാണ് ഇയാളുടെ രീതി. ഫ്ലക്സ് ബോ‌ർഡുകളുടെ ജോലിയാണ് ചെയ്തുവരുന്നതെന്ന് ബിച്ചു മൊഴി നൽകി. എ.എസ്.ഐ ഗിരീഷിന്റെ കൈയിലുണ്ടായ മുറിവിൽ രണ്ട് തുന്നിക്കെട്ടുണ്ട്. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement
Advertisement