₹274.68 ലക്ഷം കോടി കടന്ന് സെൻസെക്‌സിന്റെ മൂല്യം
60,000 പോയിന്റ് ഭേദിച്ച് സെൻസെക്‌സ്; 18,000 കടന്ന് നിഫ്‌റ്റി.
കൊച്ചി: ബോംബെ ഓഹരി സൂചികയുടെ (സെൻസെക്‌സ്) മൂല്യം ഇന്നലെ ഒരുവേള എക്കാലത്തെയും ഉയരമായ 274.73 ലക്ഷം കോടി രൂപ വരെയെത്തി. 274.68 ലക്ഷം കോടി രൂപയിലാണ് വ്യാപാരാന്ത്യം മൂല്യമുള്ളത്. ഇന്നലെ മാത്രം മൂല്യത്തിൽ 2.34 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി.
650 പോയിന്റ് നേട്ടവുമായി 60,395ലാണ് സെൻസെക്‌സ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 190 പോയിന്റ് ഉയർന്ന് നിഫ്‌റ്റി 18,003ലുമെത്തി. ഹീറോ മോട്ടോകോർപ്പ്, മാരുതി, ടൈറ്റൻ, ടാറ്റാ മോട്ടോഴ്‌സ്, എസ്.ബി.ഐ തുടങ്ങിയവയാണ് മികച്ച നേട്ടംകൊയ്ത ഓഹരികൾ. വിദേശ നിക്ഷേപകർ (എഫ്.ഐ.ഐ) വീണ്ടും ഓഹരി വാങ്ങലിൽ സജീവമായതും ഒമിക്രോൺ പശ്ചാത്തലത്തിൽ മുഖ്യ പലിശനിരക്ക് വർദ്ധന നീളുമെന്ന വിലയിരുത്തലുമാണ് ഓഹരി വിപണികളെ നേട്ടത്തിലേക്ക് നയിച്ചത്.
പുതിയ ഉയരത്തിൽ
എസ്.ഐ.പി നിക്ഷേപം
രാജ്യത്ത് മ്യൂച്വൽഫണ്ടുകളിലേക്ക് സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനുകൾ (എസ്.ഐ.പി) വഴിയുള്ള നിക്ഷേപം ഡിസംബറിൽ 11,305 കോടി രൂപയെന്ന റെക്കാഡ് കുറിച്ചു. നവംബറിലെ 11,005 കോടിയുടെ റെക്കാഡാണ് പഴങ്കഥയായത്. മ്യൂച്വൽഫണ്ടുകളിൽ തവണകളായി നിക്ഷേപിക്കാവുന്ന സൗകര്യമാണ് എസ്.ഐ.പി.