ബാഴ്സയെ വീഴ്ത്തി റയൽ സൂപ്പർ കപ്പ് ഫൈനലിൽ
റിയാദ്: സ്പാനിഷ് സൂപ്പർകപ്പ് ഫുട്ബാളിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ ചിരവൈരികളായ ബാഴ്‌സലോണയെ തകർത്ത് റയൽ മാഡ്രിഡ്. എക്‌സ്ട്രാ ടൈം വരെ നീണ്ട എൽ ക്ലാസിക്കോയിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് വിജയിച്ചാണ് റയൽ ഫൈനൽ ബർത്ത് സ്വന്തമാക്കിയത് . അധികസമയത്ത് ഫെഡെറിക്കോ വൽവെർദെയാണ് റയലിനായി വിജയഗോൾ നേടിയത്.
നിശ്ചിത സമയത്തും അധിക സമയത്തും തകർപ്പൻ പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. കളം നിറഞ്ഞുകളിച്ചെങ്കിലും ബാഴ്‌സയ്ക്ക് വിജയം നേടാനായില്ല. വൽവെർദെയ്ക്ക് പുറമേ സൂപ്പർതാരം കരിം ബെൻസേമയും വിനീഷ്യസ് ജൂനിയറും റയലിനായി ലക്ഷ്യം കണ്ടു. ലൂക്ക് ഡി യോംഗും അൻസു ഫാറ്റിയുമാണ് ബാഴ്‌സയുടെ സ്‌കോറർമാർ. ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡോ അത്‌ലറ്റിക്കോ ബിൽബാവോയോ ആയിരിക്കും റയലിന്റെ എതിരാളികൾ.ജനുവരി 16 നാണ് ഫൈനൽ.
വിനീഷ്യസ് ജൂനിയറിലൂടെ റയലാണ് ആദ്യം ലീഡെടുത്തത്. ബാഴ്‌സ നിരയിൽ നിന്ന് പന്തുറാഞ്ചിയെടുത്ത് കുതിച്ച ബെൻസേമയുടെ പാസിൽ നിന്നാണ് വിനീഷ്യസ് ഗോളടിച്ചത്. 25-ാം മിനിട്ടിലാണ് ഗോൾ പിറന്നത്.
എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് 41-ാം മിനിട്ടിൽ ലൂക്ക് ഡി യോംഗിലൂടെ ബാഴ്‌സ സമനില പിടിച്ചു. ഓസ്മാനെ ഡെംബലെയുടെ പാസ് റയലിന്റെ എഡർ മിലിറ്റാവോ ക്ലിയർ ചെയ്യുന്നതിനിടെ യോംഗിന്റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
72-ാം മിനിട്ടിൽ സൂപ്പർ താരം ബെൻസേമ റയലിന് ലീഡ് സമ്മാനിച്ചു. പന്തുമായി ബോക്‌സിലേക്ക് കുതിച്ച മെൻഡി നൽകിയ പാസ് സ്വീകരിച്ച ബെൻസേമ പോസ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും മികച്ച ഡൈവിലൂടെ ബാഴ്‌സ ഗോൾകീപ്പർ ടെർ സ്റ്റീഗൻ അത് രക്ഷപ്പെടുത്തി. സ്റ്റീഗന്റെ ക്ലിയറൻസിൽ പന്ത് സ്വീകരിച്ച ഡാനി കാർവഹായൽ ബോക്‌സിലേക്ക് ക്രോസ് കൊടുക്കാൻ ശ്രമിച്ചു. ഇതും സ്റ്റീഗൻ രക്ഷപ്പെടുത്തിയെങ്കിലും പന്ത് നേരെയെത്തിയത് ബെൻസേമയുടെ കാലിൽ തന്നെയായിരുന്നു. അനായാസം പന്ത് വലയിലേക്കിട്ട് ബെൻസേമ റയലിന് ലീഡ് സമ്മാനിച്ചു.
മത്സരം റയൽ സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ അൻസു ഫാറ്റി ബാഴ്‌സയുടെ രക്ഷകനായി. 83-ാം മിനിട്ടിൽ മികച്ച ഹെഡ്ഡറിലൂടെ വലകുലുക്കി ഫാറ്റി ബാഴ്‌സയ്ക്ക് സമനില നേടിക്കൊടുത്തു. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിൽ 98-ാം മിനിട്ടിൽ പകരക്കാരനായി വന്ന ഫെഡറിക്കോ വൽവെർദെയിലൂടെ റയൽ വിജയഗോൾ നേടി. വിനീഷ്യസ് ജൂനിയറുടെ ക്രോസിൽ നിന്നാണ് വൽവെർദെ ഗോളടിച്ചത്.