'ബാലചന്ദ്രനാണ് താരം', ഗൂഢാലോചനയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ നായികയ്ക്ക് കൂറുമാറിയവരോട് ഇനി ധൈര്യമായി ഇക്കാര്യം ചോദിക്കാം; പരിഹാസവുമായി ആലപ്പി അഷറഫ്
നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് പിന്തുണയുമായി സംവിധായകൻ ആലപ്പി അഷറഫ്. വേട്ടക്കാർക്കൊപ്പം നിന്ന സിനിമാ പ്രവർത്തകർ കാരണം തലകുനിച്ച് നടക്കേണ്ട സ്ഥിതിയായിരുന്നു ഇത്രയും നാളന്നെും, അവിടെ രക്ഷകനായെത്തിയത് ബാലചന്ദ്രകുമാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
എല്ലാവരെയും കൊണ്ട് അവൾക്കൊപ്പം എന്ന് പറയിപ്പിക്കാൻ കഴിഞ്ഞെന്നും, അതിൽ സന്തോഷമുണ്ടെന്നും ആലപ്പി അഷറഫ് വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ നടിയ്ക്ക് കൂറുമാറിയ സഹപ്രവർത്തകരോട് 'കഞ്ഞി എടുക്കട്ടേയെന്ന്' ധൈര്യമായി ചോദിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബാലു ഈ കേസിൻ്റെ നാഥൻ.
ദേഹം മുഴുവൻ പതപ്പിച്ച സോപ്പ് തേച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട കേശുവിനെ തെരുവിലൂടെ നടത്തി അവസാനം പൊലിസിൻ്റടുക്കൽ എത്തുന്ന ഹാസ്യ രംഗം, ഇതാ ഇപ്പോൾ വീണ്ടും സംവിധാനം ചെയ്തത് സാക്ഷാൽ ബാലചന്ദ്രകുമാർ .
ഇദ്ദേഹമാണ് ശരിക്കും
" മിന്നൽ ബാലു " (ഒർജിനൽ )
ആ സിനിമയിൽ അവസാനം വില്ലൻ തകർത്താടുമ്പോൾ,
നിസ്സഹയകനായ പൊലീസ് ഓഫീസർ മിന്നൽ മുരളിയോട് പറയുന്നുണ്ട് .. " ഇനി നിനക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റു... " എന്ന്.
അതേപടി ഇവിടെയും സംഭവിച്ചു.
എല്ലാത്തിനേയും മണിച്ചിത്രത്താഴിട്ട് പൂട്ടിയപ്പോൾ...
ബാഴതണ്ട് ബെട്ടിയിട്ട പോലെ
ദേ കിടക്കുന്നത് കണ്ടില്ലേ..
കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ നായികയ്ക്ക് ഇനി, കൂറുമാറിയ സഹപ്രവത്തകരോട് ധൈര്യമായ് ചോദിക്കാം :
" കഞ്ഞി എടുക്കേട്ടെയെന്ന്."
ഇനിയിപ്പോൾ പുതിയ കേസിൽ മറ്റൊരിടത്ത് ക്ലാസ്സ് എടുക്കൽ ഇങ്ങിനെയാകാം :
"പൊലിസ്കാർ തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിക്കും.
അത് ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കിയതിന് ശേഷമേ ഉത്തരം പറയാവൂ , നമ്മെളെല്ലാവരും ഒരേ പോലെയെ പറയാവൂ ".
ബാലു ഇവിടെ വന്നപ്പോൾ നമ്മെളെല്ലാവരും ചേർന്ന്
പാറേ പള്ളിയിൽ ധ്യാനം കൂടാൻ പോയിരിക്കുകയായിരുന്നു എന്നു പറയണം.
ആക്ഷൻ ഹീറോ ബൈജു പൗലോസിന് ഇനി മാലിക്കിൻ്റെ നായാട്ടിൽ നിന്നും ആശ്വാസം.
ഒരു സഹപ്രവർത്തകയ്ക്ക് നേരേയുണ്ടായ മൃഗീയ ലൈംഗീകാക്രമണത്തിൽ അവൾക്കൊപ്പം നില്ക്കാതെ, അവളുടെ വേദനയും കണ്ണീരും കാണാതെ വേട്ടക്കാരനോടപ്പം നിന്ന ചില സിനിമാക്കാർ കാരണം, മൊത്തം സിനിമാപ്രവർത്തകരും സമൂഹത്തിൽ തല കുനിച്ച് നടക്കേണ്ട സ്ഥിതിയായിരുന്നു...
അവിടെ ഒരു സിനിമാക്കാരൻ തന്നെ രക്ഷകനായ് വന്നു.... സാക്ഷാൽ ബാലചന്ദ്രൻ ...
ലേറ്റായിട്ട് വന്താലും
ലേറ്റസ്റ്റായി വന്നവൻ...
അദ്ദേഹത്തിന് ബിഗ് സല്യൂട്ട് .
ഇപ്പോൾ എല്ലാവരെയും കൊണ്ട് " അവൾക്കൊപ്പം " എന്നു പറയിപ്പിക്കാൻ സാധിച്ചല്ലോ. സന്തോഷം .
അവർ ദുശ്ശാസനെ പോലെ ചിരിക്കട്ടെ...
ദുർവ്വാസാവിനെ പോലെ ശപിക്കട്ടെ...
നമുക്ക് അവൾക്കൊപ്പം അണിനിരക്കാം. നേരിനോടൊപ്പം സഞ്ചരിക്കാം.
അവളാണ് നമ്മുടെ " ജാനേമൻ.
" ബാലചന്ദ്രനാണ് താരം" .
ആലപ്പി അഷറഫ്