കാൻസർ രോഗികൾക്ക് വീടിനടുത്ത് വിദഗ്‌ധ ചികിത്സ; 24 സർക്കാർ ആശുപത്രികളിൽ സൗകര്യം

Friday 28 January 2022 5:15 PM IST

തിരുവനന്തപുരം: രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾക്ക് കൊവിഡ് കാലത്ത് ചികിത്സയ്‌ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാൻ തൊട്ടടുത്ത് 24 സർക്കാർ ആശുപത്രികൾ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി മാവേലിക്കര, കോട്ടയം പാല ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി കോട്ടയം, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കഞ്ചിക്കോട് ഇസിഡിസി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ഹോസ്‌പിറ്റൽ, കണ്ണൂർ ജില്ലാ ആശുപത്രി, ജില്ലാ ആശുപത്രി തലശേരി, കാസർകോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ആർസിസി, മലബാർ കാൻസർ സെന്റർ എന്നിവയുമായി ചേർന്നുകൊണ്ട് കാൻസർ ചികിത്സ പൂർണമായും ഈ കേന്ദ്രങ്ങളിലൂടെ സാദ്ധ്യമാണ്. കീമോതെറാപ്പി, മറ്റ് കാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കായി ഈ കേന്ദ്രങ്ങളിൽ പോകാതെ തുടർ ചികിത്സ സാദ്ധ്യമാക്കുന്ന തരത്തിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. ഇവർക്ക് ആർസിസിയിലും മെഡിക്കൽ കോളേജുകളിലും ലഭിച്ചു കൊണ്ടിരിക്കുന്ന അതേ ചികിത്സ നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

റീജിയണൽ കാൻസർ സെന്ററുകളിലെ ഡോക്‌ടർമാരുമായി നിരന്തരം സംവദിക്കുന്നതിന് ആശുപത്രികളിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. അതിലൂടെ രോഗികളുടെ വിവരങ്ങൾ, ചികിത്സ, ഫോളോ അപ് തുടങ്ങിയ കാര്യങ്ങൾ നിരന്തരം ചർച്ച ചെയ്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കും.