സിപിഎം പ്രവർത്തകരുടെ മർദ്ദനം; ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

Friday 18 February 2022 12:58 PM IST

എറണാകുളം: സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കിഴക്കമ്പലം കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി. കെ. ദീപു (37) ആണ് മരിച്ചത്. സംഭവത്തിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദുറഹ്മാൻ, അബ്ദുൾ അസീസ് എന്നിവർ അറസ്റ്റിലായിരുന്നു. കിഴക്കമ്പലം അഞ്ചാം വാർഡ് സെക്രട്ടറിയായിരുന്നു ദീപു. 12 മണിയോടെ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലാണ് ദീപുവിന് ഗുരുതരമായി പരിക്കേറ്റത്. കുന്നത്തുനാട് എം എൽ എ ശ്രീനിജനെതിരെയായിരുന്നു സമരം. മർദ്ദനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ആശുപത്രിയിലെത്തിക്കുകയും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയുമായിരുന്നു. കൊച്ചി രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു ദീപു.