'തരംതാണ്" റഷ്യ
മോസ്കോ: യുക്രെയിൻ അധിനിവേശത്തിന് മറുപടിയായി ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങൾ റഷ്യയെ സാമ്പത്തികമായി ഞെരുക്കുന്നതായി റിപ്പോർട്ട്. റേറ്റിംഗ് ഏജൻസികളായ ഫീച്ച്, മൂഡീസ് എന്നിവ റഷ്യയുടെ റേറ്റിംഗ് 'വിലകുറഞ്ഞ' നിലവാരത്തിലേയ്ക്ക് താഴ്ത്തി.
വികസ്വര വിപണികളുടെ സൂചികയായ എം.എസ്.സി.ഐയും ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സബ്‌സിഡിയറിയായ എഫ്.ടി.എസ്.ഇ റസ്സലും അവരുടെ സൂചികളിൽനിന്ന് റഷ്യൻ വിപണിയെ ഒഴിവാക്കി. മാർച്ച് ഏഴുമുതലാണ് തീരുമാനം ബാധകമാകുക.
ഏമേർജിംഗ് വിപണികളിൽനിന്ന് 'ഒറ്റപ്പെട്ട വിപണി' നിലവാരത്തിലേയ്ക്കാണ് റഷ്യയെ താഴ്ത്തിയത്. നിക്ഷേപയോഗ്യമല്ലാത്തത് -എന്നാണ് എം.എസ്.സി.ഐയിലെ ഉന്നത ഉദ്യോഗസ്ഥൻ റഷ്യൻ വിപണിയെ വിശേഷിപ്പിച്ചത്.
രൂപ - റൂബിൾ ഇടപാട്
പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ മറികടക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും റഷ്യയും പരസ്പര ഇടുപാടുകൾക്ക് ഡോളറിന് പകരം ആഭ്യന്തര കറൻസികൾ ഉപയോഗിച്ചേക്കും. ഇന്ത്യൻ രൂപയും റഷ്യൻ കറൻസിയായ റൂബിളും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിർദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.
119ഉം കടന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ
യുക്രെയിനിലെ റഷ്യൻ സേനാനീക്കം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിനു (159 ലീറ്റർ) 119.84 യു.എസ് ഡോളറായി ഉയർന്നു. 2012 മേയ്ക്ക് ശേഷമുള്ള ഏറ്റവും കൂടിയനിരക്കാണിത്. ബുധനാഴ്ച 113.02 ഡോളർ എന്ന നിലയിലായിരുന്നു ബാരലിനു ബ്രെന്റ് ക്രൂഡ് ഓയിൽ വില.
ഇന്ത്യ പാടുപെടും
എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ക്രൂഡ് ഓയിലിന്റെ ഉയർന്ന വില വൻ പ്രതിസന്ധി ഉണ്ടാക്കും. റഷ്യയിൽനിന്ന് ഇന്ത്യ വളരെ കുറച്ച് എണ്ണയേ വാങ്ങുന്നൂള്ളൂ എങ്കിലും രാജ്യാന്തര ലഭ്യതക്കുറവും വിലക്കയറ്റവും ഇന്ത്യയെയും രൂക്ഷമായി ബാധിക്കും.