ഭഗവതിയുടെ ചെലവിൽ ഓഫീസറുടെ 'പുടവകൊട'
കൊച്ചി: ഭക്തൻ ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ ഇഷ്ടക്കാരിക്ക് സമ്മാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന വിക്രിയകളിൽ അവസാനത്തേതാണീ സംഭവം. എറണാകുളം നഗരപ്രാന്തത്തിലെ പ്രമുഖ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടന്ന പുടവകൊടുക്കൽ നാട്ടിൽ പാട്ടാണ്. താലപ്പൊലിയുടെ അവസാന നാളുകളിൽ ഒരു ഭക്തൻ ഭഗവതിക്ക് ചാർത്താനായി ക്ഷേത്ര നടയ്ക്കൽ സമർപ്പിച്ചതാണ് പട്ടു പുടവ. അയ്യായിരം രൂപയോളം വിലവരും.
പുടവകൾ ധാരാളമായി ചാർത്തുവാൻ വരുന്ന ചോറ്റാനിക്കര, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ ഇവ ലേലം വിളിച്ചു വിൽക്കാറാണ് പതിവ്. സംഭവം നടന്ന ക്ഷേത്രത്തിൽ താലപ്പൊലിയുടെ അവസാന മൂന്ന് ദിവസം മാത്രമാണ് ഭക്തർ സാധാരണ പുടവ സമർപ്പിക്കാറ്. അത് മേൽശാന്തി തന്നെ ആർക്കെങ്കിലും നൽകും. ഇക്കുറി ദേവസ്വം ഓഫീസർക്ക് പുടവ 'ക്ഷ' പിടിച്ചു. അമാന്തിച്ചില്ല മേൽശാന്തിയിൽ നിന്ന് അത് വാങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മഹിളയ്ക്ക് കൈമാറി. ഇവർ പിറ്റേന്ന് പുഷ്പതാലം നടക്കുന്നതിനിടെ ഇതും അണിഞ്ഞുവന്ന് വിലസി. ജീവനക്കാർക്ക് സംശയം തോന്നി ചോദിച്ചപ്പോൾ ഇവർ പരസ്യമായി തന്നെ പറഞ്ഞു, സാരി ഓഫീസർ സമ്മാനിച്ചതാണെന്ന്. താലപ്പൊലിക്ക് വെടിക്കെട്ടിന് തീകൊളുത്തിയതിനേക്കാൾ ശീഘ്രം 'പുടവ കൊടുക്കൽ' നാടാകെ കത്തിപ്പടർന്നെങ്കിലും കൊടുത്തയാൾക്കും വാങ്ങിയ ആൾക്കും യാതൊരു കൂസലുമില്ല. പുടവ സമർപ്പിച്ച ഭക്തൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് സൂചന.
ഫോൺ പരാതികൾ വന്നപ്പോൾ മേലധികാരികൾ കാര്യങ്ങൾ വിളിച്ചന്വേഷിച്ചു. രേഖാമൂലം പരാതി കിട്ടിയാൽ യഥാവിധി അന്വേഷിക്കാമെന്നാണ് ബോർഡ് നിലപാട്.