അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം, രണ്ടുപേർ അറസ്റ്റിൽ

Friday 18 March 2022 12:49 AM IST

പുനലൂർ: തെന്മലയ്ക്ക് സമീപം റെയിൽവേ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹപ്രവർത്തകരായ രണ്ടുപേരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശ് ചിച്ചേളി ബയ്ത്തൂൾ സ്വദേശികളായ അഖിലേഷ് സലാം(25), ഓംപ്രകാശ് കൌഡ് (23) എന്നിവരാണ് പിടിയിലായത്.

മദ്ധ്യപ്രദേശ് ഗേജ്പൂർ സ്വദേശി ശർവൺപാർട്ടെയാണ് (26) കൊല്ലപ്പെട്ടത്. തെന്മല റെയിൽവേ സ്റ്റേഷന് കിഴക്കു ഭാഗത്തെ റെയിൽവേ ട്രാക്കിൽ 4ന് പുലർച്ചെയാണ് മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ചതാണെന്ന് സംശയിച്ചെങ്കിലും തലയ്ക്കും കണ്ണിനും പരിക്കേറ്റതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിൻെറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയിരുന്നു. സഹപ്രവർത്തകരെ വിശദമായി ചോദ്യം ചെയ്തു. സംഭവ ദിവസം രാത്രി 8 മണിയോടെ ട്രെയിൽവേ ട്രാക്കിനോട് ചേർന്ന സ്ഥലത്ത് മദ്യപിക്കുന്നതിനിടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. തുടർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ എടുത്തിട്ടു. കളിയാക്കിയതിന്റെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുലർച്ചെ വന്ന ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം ട്രാക്കിൽ കിടക്കുന്നത് കണ്ടത്. പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുത്ത ശേഷം ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement