ഇവിടെ സേഫല്ല

Saturday 19 March 2022 12:44 AM IST

  • വാഹനാപകടങ്ങളിൽ ജീവൻപൊലിയുന്ന കാൽനടയാത്രക്കാരുടെ എണ്ണം കൂടുന്നു

പാലക്കാട്: ജില്ലയിൽ വാഹനാപകടങ്ങൾ മൂലം റോഡിൽ ജീവൻപൊലിയുന്ന കാൽനടയാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അപകടങ്ങളിൽപ്പെട്ട് 221 കാൽനടയാത്രക്കാരാണ് മരിച്ചത്. 2019- 2021 കാലയളവിൽ ആകെ 6055 വാഹനാപകടങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തതായി മോട്ടോർ വാഹന വകുപ്പ് കാണിക്കുന്നത്. ഇതിൽ 945 പേർ മരിച്ചതിൽ 221 പേരും കാൽനടയാത്രക്കാരാണ്. 901 കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇത്തരത്തിൽ ആകെ അപകടങ്ങളുടെ 23.6 ശതമാനവും കാൽനടയാത്രക്കാരുടെ അപകടങ്ങളാണ്.

തിരക്കുള്ള ജംഗ്ഷനുകൾ, ദേശീയപാത എന്നിവിടങ്ങളിൽ റോഡ് കുറുകെ കടക്കുമ്പോൾ സീബ്രാലൈനിലൂടെ മാത്രം കടക്കാൻ ശ്രദ്ധിക്കണം. വാഹനങ്ങൾ ഓടിക്കുമ്പോൾ ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ മോട്ടോവാഹന വകുപ്പ് ബോധവത്കരണം ഉൾപ്പെടെയുള്ള പരിപാടികളിലൂടെ നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗംപേരും ഇത് പാലിക്കാറില്ല. അതിനാൽ റോഡോരങ്ങളിലൂടെ നടക്കുമ്പോഴും റോഡ് മുറിച്ചു കടക്കുമ്പോഴും കാൽനടയാത്രക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

അപകടം കൂടുതലും റോഡ് മുറിച്ചു കടക്കുന്നതിനിടെ

റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കാൽനടയാത്രക്കാർക്ക് കൂടുതലായി അപകടം ഉണ്ടാകുന്നത്. രാത്രികാലങ്ങളിലാണ് ഇത്തരം അപകടം കൂടുതലും സംഭവിക്കുന്നത്. രാവിലെ പ്രഭാതസവാരിക്കായി ഇറങ്ങുന്നവരും അപകടത്തിൽപെടുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

അപകടങ്ങളുടെ കണക്ക് (2019- 2021)

ആകെ അപകടം- 6055
കാൽനടയാത്രക്കാർ ഇരയായ അപകടം- 1428

ആകെ മരണം- 945
കാൽനടയാത്രക്കാർ- 221

ഗുരുതരമായി പരിക്കേറ്റവർ- 3928
കാൽനടയാത്രക്കാർ- 901


കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ടവ

1.റോഡിലേക്ക് കയറി നടക്കുന്നത് ഒഴിവാക്കി വലതുവശം ചേർന്ന് റോഡിന്റെ അരികിലൂടെ നടക്കുക.
2.റോഡ് മുറിച്ചു കടക്കുമ്പോൾ ഇരുവശവും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക.
3.സീബ്രാലൈൻ, മേൽപ്പാലം എന്നിവയുള്ള ഇടങ്ങളിൽ അതിലൂടെമാത്രം റോഡ് മുറിച്ചുകടക്കുക.
4.റോഡിലൂടെ കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കുക.
5.സിഗ്നൽ ലൈറ്റ് ഉള്ള ജംഗ്ഷനിൽ അതനുസരിച്ച് മാത്രം റോഡ് മുറിച്ചു കടക്കുക.
6.പ്രഭാതസവാരിക്ക് ഇറങ്ങുന്നവർ വാഹനങ്ങൾ ഇല്ലെങ്കിലും റോഡിന്റെ നടിവിലൂടെ നടക്കാതിരിക്കുക.

Advertisement
Advertisement