സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസിൽ തന്നെയും അറസ്റ്റ് ചെയ്യുമെന്ന ആശങ്ക പ്രകടിപ്പിച്ച് കോഴിക്കോട് സ്വദേശിയും സൈബർ വിദഗ്ദ്ധനുമായ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്. ദിലീപിന്റെ ഫോണിൽ നിന്ന് ചില നിർണ്ണായക രേഖകൾ മായ്ച്ചു കളഞ്ഞെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മാർച്ച് 18ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.
ദിലീപിനുവേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകനെതിരെ വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും തന്നെയും കുടുംബത്തെയും ക്രൈംബ്രാഞ്ച് വേട്ടയാടുകയാണെന്നും സായ് ശങ്കർ ആരോപിക്കുന്നു.
æ പൊലീസ് ഭീഷണി ഹർജിയും മാറ്റി
ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് സായ് ശങ്കർ നൽകിയ മറ്റൊരു ഹർജി ജസ്റ്റിസ് അനു ശിവരാമൻ ഇന്നു പരിഗണിക്കാൻ മാറ്റി. ഹർജിയിൽ മറുപടി നൽകാൻ പ്രോസിക്യൂഷൻ സമയം തേടിയതിനെത്തുടർന്നാണിത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉപഹർജിയും ഇന്നലെ സായ് നൽകിയിട്ടുണ്ട്.