കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി പരാതി
ചിറ്റൂർ: ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപവരയെ ന്യായവില ഈടാക്കാവൂ എന്നിരിക്കെ വ്യാപാരികൾ പലരും തണുപ്പിച്ചതിന്റെ പേരിൽ 25 രൂപ ഈടാക്കുന്നതായി പരാതി. വേനൽ കടുത്തതോടെയാണ് പുതിയ തട്ടിപ്പുമായി വ്യാപാരികളിൽ ചിലർ രംഗത്തെത്തിയിട്ടുള്ളത്. എം.ആർ.പി 20രൂപ പ്രിന്റ് ചെയ്ത യാതോരു ഗുണനിലവാരവുമില്ലാത്ത കുപ്പിവെള്ളം തമിഴ്നാട്ടിലെ ചില കമ്പനികളുടെ പേരിൽ അതിർത്തി പ്രദേശങ്ങളിൽ എത്തിച്ച് വ്യാപകമായി വിതരണം നടത്തി വരുന്നുണ്ട്. ഈ പകൽ കൊള്ളക്കെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പരാതി ഉയർന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 20 രൂപയിൽ കൂടുതൽ വില ഈടാക്കിയാൽ 5000 രൂപ വരെ പിഴ ചുമത്താെമെന്നിരിക്കെ അധികൃതർ അനങ്ങുന്നില്ല. ബന്ധപ്പെട്ട അധികൃതർ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. 20 രൂപയിൽ കൂടുതൽ വാങ്ങിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ താലൂക്ക് ലീഗൽ മെട്രോളജി, പാലക്കാട് ജില്ലാ ലീഗൽ മെട്രോളജി, താലൂക്ക് സപ്ലൈ ഓഫീസർ എന്നിവർ ആവശ്യമായ പരിശോധന നടത്തണം. ചൂഷണം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.