ഒന്നാം ക്ളാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വർഷം ഒന്നാം ക്ളാസ് പ്രവേശനത്തിന് അഞ്ചു വയസ് തന്നെയാണ് പ്രായപരിധിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡിനുശേഷം സമ്പൂർണമായി ക്ളാസുകൾ പ്രവർത്തിച്ചു തുടങ്ങിയ ഫെബ്രുവരി 21 മുതൽ തന്നെ സർക്കാർ സ്കൂളുകളിൽ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ച സാഹചര്യത്തിലാണിത്. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിലാണ്. അടുത്ത അദ്ധ്യയന വർഷവും അഞ്ച് വയസിൽ തുടർന്നശേഷം പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അതേസമയം, നിലവിലെ പ്രായപരിധി നിലനിറുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ മാനേജുമെന്റുകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത് തീർപ്പാകുന്ന മുറയ്ക്ക് അവരുടെ കാര്യത്തിലും വ്യക്തത വരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പറഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കാനുള്ള തീരുമാനം ബന്ധപ്പെട്ട കേന്ദ്രസമിതിയുടേതാണ്. സംസ്ഥാന സർക്കാരിന് ഇതിൽ നിർദ്ദേശം നൽകാനാകില്ല.