സിവിൽ സർവീസിനെ വെട്ടിച്ചുരുക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സിവിൽ സർവീസിനെയും പൊതുമേഖലയെയും വെട്ടിച്ചുരുക്കാൻ രാജ്യത്തുടനീളം നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയന്റെ 58-ാം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിനെ നല്ല രീതിയിൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഇതിനുള്ള ബദൽ നയങ്ങളുമായി മുന്നോട്ടുപോകും.
ക്ഷേമപദ്ധതികൾ തകർക്കാൻ രാജ്യത്ത് ശ്രമം നടക്കുകയാണ്. കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചപ്പെട്ടതല്ല. അതിനാൽ വികസന പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിച്ചാലും പരിമിതികളുണ്ട്. നികുതി ചുമത്താൻ സംസ്ഥാനത്തിന് അധികാരമില്ലാത്തതിനാൽ തനത് വരുമാനവും കുറവാണ്. ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് ഇത്തരം വികസന പ്രവർത്തനങ്ങൾ നടത്താനും പരിമിതിയുണ്ട്. എന്നിട്ടും വികസന പദ്ധതികൾ നടപ്പാക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് സിവിൽ സർവീസിന്റെ വലിയ പിന്തുണയുണ്ട്. കുറ്റമറ്റ രീതിയിൽ ഇത് തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻ.ജി.ഒ യൂണിയൻ ഭാരവാഹികൾ
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയന്റെ പ്രസിഡന്റായി എം.വി.ശശിധരനെയും ജനറൽ സെക്രട്ടറിയായി എം.എ.അജിത് കുമാറിനെയും 58-ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. എൻ.നിമൽരാജാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാരായി ടി.പി.ഉഷ, ബി.അനിൽകുമാർ (കൊല്ലം), ബി. അനിൽകുമാർ (തിരുവനന്തപുരം സൗത്ത്) എന്നിവരെയും സെക്രട്ടറിമാരായി വി.കെ.ഷീജ, എസ്.അജയകുമാർ, ആർ.സാജൻ എന്നിവരെയും തിരഞ്ഞെടുത്തു. ഇന്നലെ രാവിലെ ചേർന്ന സംസ്ഥാന കൗൺസിലിൽ ആർ.സാജൻ പ്രവർത്തന റിപ്പോർട്ടും എൻ. നിമൽരാജ് വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു. കേരള സർവീസ് മാസികയുടെ വരവ് - ചെലവ് കണക്കുകൾ മാനേജർ വി.കെ.ഷീജ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കെ.എൻ.ബിജിമോൾ, പി.പി. സന്തോഷ് കുമാർ, എം.കെ. മനോജ്, ടി. സജിത്കുമാർ , കെ. വേദവ്യാസൻ , ബി. രാജേഷ്, ടി.എൻ. സിജുമോൻ, ഡി.പി. ദിപിൻ, കെ.എ. ബിന്ദു, വി.സി. അജിത് , ടി.കെ. മധുപാൽ , വി. ഷാജു , ജെ. രതീഷ്കുമാർ, എ. ഷാജഹാൻ, കെ. മഹേശ്വരൻ നായർ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 10.30 ന് നവ ലിബറൽ കാലത്തെ ട്രേഡ് യൂണിയൻ കടമകൾ എന്ന വിഷയത്തിൽ സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള പ്രഭാഷണം നടത്തും. 2.30 ന് കേന്ദ്ര - സംസ്ഥാന ബന്ധങ്ങളും കേരള വികസനവും എന്ന വിഷയത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സംസാരിക്കും. തുടർന്ന് പ്രവർത്തന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട്, പരിപാടി പ്രമേയം എന്നീ രേഖകളിന്മേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും.