ഉപരോധം ഏശുന്നില്ല: റൂബിളിന്റെ മൂല്യം ഉയരുന്നു
കൊച്ചി: അമേരിക്കയും സഖ്യരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടും റഷ്യൻ കറൻസി റൂബിളിന്റെ മൂല്യം ഉയരുന്നു. യുക്രെയിൻ യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു ഡോളറിന് 121.5 റൂബിൾ വരെ ഇടിഞ്ഞ മൂല്യം ഉയർന്ന് കഴിഞ്ഞദിവസം 81.9 റൂബിളിലെത്തി. ഇനിയും ഉയർന്ന് 78 റൂബിളിൽ എത്തുമെന്നാണു പ്രവചനം.
റൂബിളിന്റെ കാര്യത്തിൽ ഉപരോധം ഫലിക്കാതെ പോകുന്നത് ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പടെ റഷ്യയുടെ പെട്രോളിയവും പ്രകൃതിവാതകവും ഇപ്പോഴും വാങ്ങുന്നുകൊണ്ടാണ്. റഷ്യയുടെ പ്രകൃതിവാതകം ഇല്ലാതെ യൂറോപ്യൻ രാജ്യങ്ങളുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാനാവില്ല. ജർമനി പോലും റഷ്യയുടെ എണ്ണപ്രകൃതിവാതക വരവിനെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയും വാങ്ങുന്നുണ്ട്. അതിനാൽ റഷ്യയ്ക്കു ലഭിക്കുന്ന വിദേശ നാണ്യത്തിലും കാര്യമായ ഇടിവില്ല. ഇക്കൊല്ലം ഉപരോധം മറികടന്നു എണ്ണപ്രകൃതി വാതക കയറ്റുമതിയിലൂടെ റഷ്യ 32,100 കോടി ഡോളർ (25 ലക്ഷം കോടി രൂപ) നേടുമെന്നാണു കണക്കാക്കപ്പെടുന്നത്.