വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി സത്യൻ അന്തിക്കാടിന്റെ വീട്ടിൽ
അന്തിക്കാട്:സത്യൻ അന്തിക്കാട് പുതിയ സിനിമയുടെ തിരക്കുകൾ ഒഴിഞ്ഞ് വീണ്ടും വീട്ടുകാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ അപ്രതീക്ഷിത വരവ്; വിഷുക്കൈനീട്ടവും വിഷുപ്പുടവയുമായി. ഇങ്ങനെയൊരു സമ്മാനം ആദ്യമായാണെന്ന് പറഞ്ഞ സത്യൻ അന്തിക്കാട്, സുരേഷ് ഗോപിയെ ആശ്ളേഷിച്ചു.
ഓർമ്മകൾ പിന്നിലേക്ക് പോയപ്പോൾ,പരസ്പരം പങ്കുവച്ചത്, ചെന്നൈജെമിനി സ്റ്റുഡിയോയുടെ പരിസരങ്ങളിൽ ഒരുമിച്ച് കറങ്ങി നടന്നതും ചെറിയ കടകളിൽ നിന്ന് പാനീയം വാങ്ങിക്കഴിച്ചതും അടക്കമുള്ള ആദ്യകാല സിനിമാസ്മരണകൾ.
സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മി, മകനും സംവിധായകനുമായ അനൂപ് സത്യൻ എന്നിവരോടും സുരേഷ് ഗോപി വീട്ടുവിശേഷങ്ങൾ ചോദിച്ചു. രാഷ്ട്രീയമായാലും സിനിമയായാലും കള്ളത്തരം കാട്ടാത്ത സുരേഷ് ഗോപിയോട്, എന്നും അതൊരു കൈമുതലായിരിക്കണമെന്ന് സത്യൻ പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ കോർത്തിണക്കി അദ്ദേഹത്തിന് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സത്യൻ അന്തിക്കാട് കേരള കൗമുദിയോട് പറഞ്ഞു. ബി.ജെ.പിയോടോ കോൺഗ്രസിനോടോ സി.പി.എമ്മിനോടോ അമിതമായ താൽപര്യം ഇല്ല. നല്ല വ്യക്തി എന്ന നിലയിലാണ് സുരേഷ് ഗോപിയെക്കുറിച്ച് പറയുന്നതെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.
രാവിലെ ഒൻപതു മണിയോടെ എത്തിയ സുരേഷ് ഗോപി ഒരു മണിക്കൂറോളം സുഹൃത്തിനൊപ്പം ചെലവഴിച്ചു.
ഈ മാസം 29 ന് കുടുംബപ്രേക്ഷകരിലേക്ക് എത്തുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമ 'മകൾ' വലിയ വിജയമാകട്ടെ എന്ന് ആശംസിച്ചാണ് മടങ്ങിയത്. ബി.ജെ.പിയുടെ ജില്ലാ നേതാക്കൾ കൂടെയുണ്ടായിരുന്നു.
ഒരുരാത്രികൊണ്ട് പൂരം
വെടിക്കെട്ടിന് അനുമതി
നേടി: സുരേഷ്ഗോപി
തൃശൂർ: പൂരം നടത്തിപ്പിനുള്ള തടസ്സം നീക്കി പ്രശ്നം പരിഹരിച്ചത് ഒറ്റരാത്രി കൊണ്ടെന്ന് സുരേഷ് ഗോപി എം.പി. ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെക്കൊണ്ട് രാത്രി പന്ത്രണ്ട് മണിക്ക് ഒപ്പ് ഇടീക്കുകയായിരുന്നു. പാർലമെന്റ് അംഗമെന്ന നിലയിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പെട്രോളിയം ആൻഡ് എക്സ് പ്ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് (പെസോ) വെടിക്കെട്ടിന് അനുമതി നൽകിയത്.
തൃശൂരിന് പഴയ പ്രതാപത്തിൽ പൂരം നടത്താൻ ഈ വർഷം സാധിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകി. ഇതിൽ രാഷ്ട്രീയമില്ല. എൻ.ഡി.എ സർക്കാരിന്റെ ഭരണമികവും ശക്തിയുമാണ് തീരുമാനത്തിന് പിന്നിൽ. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇടപെട്ടത്.
കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി ലഭിച്ചത്. മറ്റുള്ളവ വെടിക്കെട്ടിന് ഉപയോഗിക്കാനാകില്ല. മേയ് പത്തിനാണ് തൃശൂർ പൂരം. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി എല്ലാവിധ ആചാര അനുഷ്ഠാനങ്ങളോടും നടത്താൻ കഴിഞ്ഞിരുന്നില്ല.