ഭാര്യയുടെ ആത്മഹത്യ: യുവാവിന് എട്ട് വർഷം തടവ്
മുട്ടം: പീഡനത്തെത്തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസിൽ യുവാവിന് എട്ട് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുണാപുരം, കുഴിഞ്ഞാളൂർ നിരപ്പേൽക്കട പുല്ലുംപ്ലാവിൽ വീട്ടിൽ സുജിത്തിനെയാണ് (39) തൊടുപുഴ നാലാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി. അനീഷ്കുമാർ ശിക്ഷിച്ചത്. സുജിത്തെ ഭാര്യ രാമക്കൽമേട് ബാലൻപിള്ള സിറ്റി വെട്ടിക്കൽ വീട്ടിൽ മഞ്ജുവിനെ (29) 2016 നബംബർ 20ന് വൈകിട്ടാണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2010ലാണ് സുജിത്തും മഞ്ജുവും വിവാഹിതരായത്. മദ്യപിച്ചെത്തുന്ന സുജിത്ത് മഞ്ജുവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. തുടർന്നാണ് ഒരു വയസുള്ള മകനുമായി മഞ്ജു വീട്ടിലേക്ക് വന്നത്. മഞ്ജുവിന്റെ കുട്ടിയെ ഇരട്ട സഹോദരിയായ അഞ്ജുവാണ് സംരക്ഷിക്കുന്നത്. കട്ടപ്പന ഡിവൈ.എസ്.പിയായിരുന്ന എൻ.സി റെജിമോനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എബി ഡി. കോലത്ത് ഹാജരായി.