ചൂലന്നൂരിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റ സംഭവം; പ്രണയ പകയെന്ന് പൊലീസ്

Sunday 24 April 2022 12:00 AM IST

പാലക്കാട്: കോട്ടായി ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റ സംഭവത്തിന് പിന്നിൽ പ്രണയ പകയെന്ന് കോട്ടായി പൊലീസ് അറിയിച്ചു. കിഴക്കുമുറി മണിയുടെ മകൾ രേഷ്മ ബംഗളൂരുവിൽ ജോലി ചെയ്യുന്ന മുകേഷ് എന്ന യുവാവുമായുള്ള പ്രണയത്തിൽ നിന്ന് പിൻമാറിയതിലുള്ള പ്രതികാരമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. മുകേഷിന്റെ അമ്മയുടെ സഹോദരി പുത്രിയാണ് രേഷ്മ. സംഭവത്തിന് ശേഷം മുകേഷ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. കിഴക്കുമുറി മണി (56), ഭാര്യ സുശീല (52), മകൻ ഇന്ദ്രജിത്ത് (24), മകൾ രേഷ്മ (22) എന്നിവർക്കാണ് വെട്ടേറ്റത്. മണിയെയും സുശീലയെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ പ്രതി വീട്ടുകാരെ വിളിച്ചുണർത്തി ആക്രമിക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികളെത്തിയതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും പെട്രോൾ, വെട്ടുകത്തി, കല്ലുപൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന തോട്ട, മദ്യകുപ്പി എന്നിവ പൊലീസ് കണ്ടെടുത്തു. ഇന്ദ്രജിത്തിന്റെ വലതു കൈപ്പത്തിയും രേഷ്മയുടെ രണ്ട് വിരലും അറ്റനിലയിലാണ്. മണിയുടെയും സുശീലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അപകടാവസ്ഥ തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

Advertisement
Advertisement