യെച്ചൂരിയുടെ വാഹനം: വിവാദം കൊഴുക്കുന്നു

Wednesday 20 April 2022 12:14 AM IST

□ഇടപെടാൻ മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനത്തെച്ചൊല്ലി വിവാദം ചൂടു പിടിച്ചതോടെ, ഇടപെടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.

യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ വാടകയ്ക്ക് എടുത്ത വാഹനമാണ് ഉപയോഗിച്ചതെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചത്. പാർട്ടി കോൺഗ്രസിൽ പി.ബി. അംഗങ്ങൾക്കായാണ് 14 വാഹനം കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് നൽകിയത്. ഇതിൽ യെച്ചൂരി ഉപയോഗിച്ചത് കെ.എൽ 18 എ.ബി 5000 എന്ന ഫോർച്യൂണർ കാറാണ്.

പാർട്ടി കോൺഗ്രസിൽ യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടി എടുക്കുമെന്ന് കണ്ണൂർ ആർ.ടി.ഒ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

പിഴ 3000 രൂപ

സ്വകാര്യ വാഹനം ടാക്‌സിയായി ഓടിച്ചാൽ 3000 രൂപയാണ് പിഴ. വീണ്ടും കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴ നൽകണം. നിയമലംഘനം തുടർന്നാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ അടക്കം സസ്‌പെൻഡ് ചെയ്യും.

Advertisement
Advertisement