നിജിൽദാസിനെ ഒളിവിൽ പാർപ്പിച്ച സംഭവം: രേഷ്മയെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

Tuesday 26 April 2022 12:00 AM IST

തലശേരി: സി.പി.എം പ്രവർത്തകൻ പുന്നോലിലെ ഹരിദാസൻ വധക്കേസ് പ്രതി നിജിൽദാസിനെ ഒളിവിൽ പാർപ്പിച്ചതിന് അറസ്റ്റിലായ പി.എം. രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്നു സസ്പെൻഡ് ചെയ്തു. ഇവിടെ ഇംഗ്ളീഷ് ഇൻസ്ട്രക്ടറായ രേഷ്മ സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കം ചാർത്തുന്ന പ്രവൃത്തി ചെയ്തതിനാണ് നടപടി. എന്നാൽ രേഷ്മ നേരത്തെ രാജിക്കത്ത് നൽകിയിരുന്നുവെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

നിജിൽദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റംചുമത്തി പതിനഞ്ചാം പ്രതിയാക്കിയാണ് അണ്ടല്ലൂർ സ്വദേശി രേഷ്മയെ പൊലീസ് അറസ്റ്റുചെയ്തത്. ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭർത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിലിനെ ഒളിവിൽ പാർപ്പിച്ചത്. നിജിൽ ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന് രേഷ്മ മൊഴി നൽകിയിട്ടുണ്ടെന്നും കൊലക്കേസിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ച് ഇനിയും അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറയുന്നു.

Advertisement
Advertisement