രക്ഷകനെപ്പോലെ എത്തി, 'രാക്ഷസനായി' പീഡനം

Thursday 28 April 2022 3:28 AM IST

 വിജയ് ബാബുവിന്റെ മുഖം തുറന്നുകാട്ടി നടി

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഇരവാദം ഉയർത്തിയും പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയും നടനും നിർമ്മാതാവുമായ വിജയ് ബാബു രംഗത്തു വന്നതിനുപിന്നാലെ, പരാതിക്കാരി തനിക്കു നേരിട്ട ദുരിതം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. വിജയ് ബാബു നിർമ്മിച്ച ഒരു ചിത്രത്തിൽ പരാതിക്കാരി അഭിനയിച്ചിരുന്നു. ലഹരിമരുന്ന് കഴിക്കാൻ നിർബന്ധിച്ചെന്നും മദ്യം നൽകി പീഡിപ്പിച്ചെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് വിമൻ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ഉന്നയിച്ചിട്ടുള്ളത്.


 കുറിപ്പിന്റെ പ്രസക്തഭാഗം

മാർച്ച് 13 മുതൽ ഈ മാസം 14 വരെയുള്ള കാലയളവിലാണ് ഫ്രൈഡേ ഫിലിംസ് ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണവും ശാരീരിക ഉപദ്രവവും നേരിടേണ്ടിവന്നത്. കുറച്ചു വർഷങ്ങളായി അദ്ദേഹത്തെ എനിക്കറിയാം. ഒരു സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. സൗഹൃദത്തോടെ പെരുമാറിയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകിയും രക്ഷകനെന്ന വിശ്വാസം നേടിയെടുത്ത് പലതവണ പീഡിപ്പിച്ചു. ഹാപ്പി പിൽസ് പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ നിർബന്ധിച്ചു. മദ്യം നൽകി, എനിക്ക് ബോധത്തോടെ യെസ് ഓർ നോ പറയാൻ കഴിവില്ലാത്തപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഉപകരണമായി ഉപയോഗിച്ചു. ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത്. എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്‌സിനായി നിർബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാൾ രാക്ഷസനെപ്പോലെയായിരുന്നു. സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച്, ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു.

Advertisement
Advertisement