ശ്രീനിവാസൻ വധം: പട്ടിക തയ്യാറാക്കിയുള്ള കൊലയെന്ന് പൊലീസ്
പാലക്കാട്: കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയശേഷമാണ് പാലക്കാട്ട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ വധിച്ചതെന്ന് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ഇത്തരത്തിൽ കേരളത്തിൽ നടന്ന ആദ്യത്തെ കൊലപാതകമാണെന്നും വ്യക്തമാക്കുന്നു. കൊലപ്പെടുത്താൻ നിശ്ചയിച്ച ആളിന്റെ വീട്, ഓഫീസ്, അവിടെ എപ്പോഴൊക്കെ ഉണ്ടാകും? ഉണ്ടാകില്ല തുടങ്ങിയ കാര്യങ്ങളെല്ലാം നിരീക്ഷിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയതുൾപ്പടെയുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണ്.
ശ്രീനിവാസനെ കൊലപ്പെടുത്താൻ നടത്തിയത് വൻ ഗൂഢാലോചനയാണ്. പ്രതികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവർ ഗൂഢാലോചനയിലും ആയുധങ്ങൾ എത്തിച്ചുനൽകുന്നതിലും സഹായികളായി പ്രവർത്തിച്ചു. ആയുധങ്ങളെത്തിച്ചു നൽകിയത് സഹദാണ്. മുഹമ്മദ് റിസ്‌വാൻ കൃത്യത്തിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് തെളിവ് നശിപ്പിച്ചുവെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
അതേസമയം കൃത്യത്തിൽ പങ്കെടുത്തവരും സഹായികളും കൂടാതെ മുപ്പതോളംപേർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. ആദ്യഘട്ടത്തിൽ 16 പ്രതികളെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.