പാഴ്വസ്തുക്കളിൽ നെറ്റിപ്പട്ടം ഒരുക്കി വിദ്യാർത്ഥി
കരുനാഗപ്പള്ളി: ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് പേപ്പറുകളും ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന നെറ്റിപ്പട്ടം നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് കൊല്ലം ശാസ്താംകോട്ട പൗർണമിയിലെ ഭവിൻ സുഗതൻ. പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ ഭൂമിയിൽ വലിച്ചെറിയുന്നതിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് ഭവിൻ ഈ വേനലവധിക്കാലത്ത് ഈ നിർമ്മാണപ്രവർത്തി ഏറ്റെടുത്തത്. ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്
ഭവിൻ. പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ എൽ. സുഗതന്റെയും റവന്യൂ ജീവനക്കാരി അനൂപയുടെയും മകനാണ്. ഒന്നാം ക്ലാസുകാരി ഭവികാ ലക്ഷ്മി സഹോദരിയാണ്. തന്റെ ജന്മദിനത്തിൽ പൊതുസ്ഥാപനങ്ങളിൽ തണൽ മരം നട്ടുപിടിപ്പിച്ചും എക്‌സൈസ് ഡിപ്പാർട്മെന്റിന്റെ ഭാഗമായിട്ടുള്ള വിമുക്തിയുടെ കരുനാഗപ്പള്ളി ഓഫീസിലേക്ക് താൻ വരച്ച ഡിജിറ്റൽ പെയിന്റിംഗുകൾ സംഭാവനയായി നൽകിയും ഭവിൻ ശ്രദ്ധ നേടിയിട്ടുണ്ട്.