നിപ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ ആന്റിബോഡി സാന്നിദ്ധ്യം, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രത നി‌ർദ്ദേശം

Tuesday 10 May 2022 8:06 PM IST

തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് നിപ വൈറസ് മുമ്പ് വന്നിട്ടുള്ളതെങ്കിലും മറ്റ് ജില്ലകളും ജാഗ്രത നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും വവ്വാലുകളുടെ പ്രജനന കാലമായതിനാൽ നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾ. നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണെന്നും അതിനാലാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

2018ലാണ് സംസ്ഥാനത്ത് കോഴിക്കോട് നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അന്ന് 18 പേർക്ക് നിപ ബാധിച്ചിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. 2019ൽ എറണാകുളത്ത് വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധിച്ചെങ്കിലും രക്ഷപ്പെടുത്തി.
2021 സെപ്തംബറിൽ കോഴിക്കോട് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തു. അന്ന് നിപ ബാധിച്ച 12 വയസുകാരൻ മരണമടഞ്ഞിരുന്നു.
നിപ ബാധിത പ്രദേശത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസിന് എതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നെന്നും അതിനാൽ തന്നെ ഇത്തവണ ജാഗ്രത ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളുടെ സമ്പർക്കം ഒഴിവാക്കേണ്ടതാണെന്നും നിലത്ത് വീണതും പക്ഷികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുതെന്നും പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ പ്രതിരോധത്തിന് ആരോഗ്യ പ്രവർത്തകരേയും അനുബന്ധ പ്രവർത്തകരേയും സജ്ജമാക്കുന്നതിനായി മേയ് 12ന് കോഴിക്കോട് ജെൻഡർ പാർക്കിൽ ആരോഗ്യ വകുപ്പ് വിപുലമായ ശിൽപശാല സംഘടിപ്പിക്കും. നിപ അനുഭവവും പഠനവും എന്ന വിഷയം അടിസ്ഥാനമാക്കിയാണ് ശിൽപശാല. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. എല്ലാ ജില്ലകളിൽ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.
ഐസിഎംആർ, എൻസിഡിസി, എൻഐവി പൂന, എൻഐവി ആലപ്പുഴ, സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റിയൂട്ട്, എല്ലാ മെഡിക്കൽ കോളേജിലേയും കമ്മ്യൂണിറ്റി മെഡിസിൻ, മൈക്രോബയോളജി, മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ, ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടർമാർ, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ല സർവയലൻസ് ഓഫീസർമാർ, വനം, മൃഗ സംരക്ഷണം വകുപ്പിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Advertisement
Advertisement