പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Friday 13 May 2022 2:14 AM IST

 പ്രണയം നിരസിച്ചതിന്റെ പ്രതികാരം

മൂന്നാർ: പ്രണയം നിരസിച്ച സഹപാഠിയായ പെൺകുട്ടിയെ വീടിനുസമീപത്തുവച്ച് വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്ലസ്ടു വിദ്യാർത്ഥി കത്തികൊണ്ട് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴുത്തിനും കൈയ്ക്കും വെട്ടേറ്റ പെൺകുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയെ കോലഞ്ചേരി ആശുപത്രിയിലും. ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.

മൂന്നാർ ടൗൺ സ്വദേശികളും മാട്ടുപ്പെട്ടിയിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥികളുമാണ് ഇരുവരും. ക്ലാസ് കഴിഞ്ഞ് സ്‌കൂൾ ബസിൽ വീടിനു സമീപത്ത് ഇറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ വിദ്യാർത്ഥി അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടുപോയി. പിൻഭാഗത്തെ ടോയ്ലെറ്റിനു സമീപം സംസാരിച്ചു നിൽക്കുന്നതിനിടെ പ്രകോപിതനായ വിദ്യാർത്ഥി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയെ വെട്ടുകയായിരുന്നു.

വീടിനു സമീപം കാത്തു നിൽക്കുകയായിരുന്ന മാതാവ് രക്തമൊലിച്ച നിലയിൽ ഓടി വരുന്ന മകളെയാണ് കണ്ടത്. അലറി വിളിച്ച മാതാവ് അയൽക്കാരെയും കൂട്ടി മൂന്നാറിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി ഓടിപ്പോകുന്നതു കണ്ട വിദ്യാർത്ഥി ആ കത്തി ഉപയോഗിച്ച് കഴുത്തു മുറിച്ചു. കൈത്തണ്ടയിലും പരിക്കേൽപ്പിച്ചു. ദേഹമാസകലം രക്തം പടർന്ന് സമീപത്തെ ഒരു തോടിനു സമീപം വീണു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

മൂന്നാർ ഡിവൈ.എസ്.പി കെ.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement