പഴയ നിരക്ക്: പരിഹരിച്ച് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: മേയ് ഒന്നിന് ചാർജ് വർദ്ധന നടപ്പാക്കിയിട്ടും അധികമായി കിട്ടേണ്ട വരുമാനം നഷ്ടമാക്കി ചില സൂപ്പർ ക്ളാസ് സർവീസുകളിൽ പഴയ നിരക്ക് തുടരേണ്ടിവന്ന അപാകത കെ.എസ്.ആർ.ടി.സി പരിഹരിച്ചു. ടൈംടേബിൾ സെല്ലും ഐ.ടി സെല്ലും മുന്നൊരുക്കത്തോടെ പ്രവർത്തിക്കാത്തതായിരുന്നു കാരണം. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് മന്ത്രി ആന്റണി രാജുവിന് കഴിഞ്ഞ ദിവസം പരാതി നൽകിയതോടെയാണ് പ്രശ്നം പരിഹരിച്ചത്.
എന്നാൽ ശാസ്ത്രീയമായി ചാർജ് വർദ്ധനാ പട്ടിക തയ്യാറാക്കേണ്ടി വന്നതിനാലാണ് വൈകിയതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ഏപ്രിൽ 30നു ശേഷം സർക്കാർ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാണ് ടൈം ടേബിൾ സെൽ, ഐ.ടി സെൽ എന്നിവ നടപടികളിലേക്ക് കടന്നത്. എല്ലാ റൂട്ടുകളിലും ഫെയർ റിവിഷൻ നടപടികൾ കുറ്രമറ്റ രീതിയിൽ പൂർത്തിയായിട്ടുണ്ട്. ഇനി സോഫ്റ്റ് വെയറിന്റെ സഹായത്തേടെ ഇലക്ട്രോണിക് റൂട്ട് മാപ്പിംഗ് ചെയ്താൽ ഭാവിയിൽ ഫെയർ റിവിഷൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടപ്പാക്കാനാവുമെന്നും അറിയിച്ചു.