വില കൽപ്പിക്കാത്ത ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത സർക്കാരിനില്ല; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി

Saturday 14 May 2022 12:51 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ മുൻ നിലപാടിലുറച്ച് ഗതാഗതമന്ത്രി ആന്റണി രാജു. പണിമുടക്കിൽ പങ്കെടുത്തവർക്ക് ആ ദിവസത്തെ ശമ്പളം കൊടുക്കില്ലെന്ന കാര്യവും മന്ത്രി ആവർത്തിച്ചു. പണിമുടക്കിയവർ പൊതുജനങ്ങൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയവരാണ്. പ്രതിസന്ധി ഉണ്ടാക്കിയവർ തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

'പത്താം തീയതി ശമ്പളം നൽകാമെന്ന ഉറപ്പ് പാലിക്കാൻ സർക്കാരിന് അവസരം നൽകാതെയാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തിയത്. സർക്കാർ ഇനി പറഞ്ഞ വാക്ക് പാലിക്കണോ? വില കൽപ്പിക്കാത്ത ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത സർക്കാരിനില്ല. പണിമുടക്കരുതെന്ന സിഐടിയു നേതാക്കളുടെ അഭ്യർത്ഥന പോലും അംഗങ്ങൾ പാലിച്ചില്ല.സർക്കാരിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമെന്ന് തൊഴിലാളികൾ കരുതണ്ട.'- മന്ത്രി പറഞ്ഞു.

മന്ത്രി നിലപാട് കടുപ്പിച്ചതോടെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ രണ്ട് ദിവസത്തെ ശമ്പളം പിടിക്കാൻ കെഎസ്ആർടിസി നടപടി തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാകാത്തവർക്കും വൈകി എത്തിയവർക്കും എതിരെ നടപടിയുണ്ടാകും. പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ പട്ടിക തിങ്കളാഴ്ച തന്നെ സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കുന്നതിലൂടെ പന്ത്രണ്ട് കോടിയിലേറെ രൂപ ലാഭിക്കാമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ.