അവിടൊരു വിംഗുണ്ട്, സൈബർ സഖാക്കൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തി അജിത്തും അനുപമയും
സൈബർ സഖാക്കൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തി ദത്തു വിവാദത്തിൽ ശ്രദ്ധേയരായ അനുപമയും അജിത്തും. ഒരു കാലത്ത് തങ്ങളും അത്തരം പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നുവെന്നും, ദത്തുവിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്തായതിന് ശേഷം, ഇതേ സഖാക്കൾ തങ്ങൾക്കിരുവർക്കും നേരെ തിരിയുകയായിരുന്നുവെന്ന് അനുപമയും അജിത്തും പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലാണ് ഇരുവരും പ്രതികരിച്ചത്.
'സൈബർ അറ്റാക്കിൽ ഏറ്റവും വേദനിപ്പിച്ചത് കൂടെ നിന്ന ആൾക്കാരുടെ പ്രവർത്തികളാണ്. പാർട്ടിക്ക് വേണ്ടി അവർ നമ്മളെ മോശം പറയുകയായിരുന്നു. ഒരുസമയത്ത് ഞങ്ങളും ഈ പാർട്ടി പേജുകളിൽ ആക്‌ടീവ് ആയിരുന്നു. എന്നെക്കാളും അജിത്തേട്ടൻ ആക്‌ടീവ് ആയിരുന്നു. അതേ ആൾക്കാരാണ് തിരിച്ചടിച്ചത്'- അനുപമ പറഞ്ഞു.
അജിത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു- പേഴ്‌സണലായിട്ട് ഞാൻ ആരെയും അറ്റാക്ക് ചെയ‌്‌തിട്ടില്ല. ഇലക്ഷൻ ടൈമിൽ പോസ്‌റ്റർ, കാർട്ടൂണുകൾ അങ്ങനെയൊക്കെ ചെയ‌്തിരുന്നു. അതൊരു വിംഗായിട്ടാണ് പ്രവർത്തിച്ചത്. അതിനകത്തൊരു ആള് കാണും. അവർക്കൊരു ഗ്രൂപ്പുണ്ടാകും. മണിചെയിൻ പോലെയാണ് നമ്മൾ പ്രവർത്തിക്കുക. പോസ്‌റ്റുകൾ എങ്ങനെ ക്രിയേറ്റ് ചെയ്യാം, ഷെയർ ചെയ്യാം എന്നൊക്കെയാണ് അവിടെ നടക്കുക.