പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതിയുമായി ഇന്ന് തെളിവെടുപ്പ്
നിലമ്പൂർ: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ മൂന്ന് പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷൈബിനെ കൂടാതെ ഷൈബിന്റെ മാനേജരായിരുന്ന ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ്(32) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
ഏറെനേരം വാദം കേട്ട ശേഷമാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിൽ വിട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ വൈകിട്ട് മുന്നരയോടെ നിലമ്പൂർ സ്റ്റേഷനിലെത്തിച്ചു. തിരിച്ചറിയൽ പരേഡ് ആവശ്യമുള്ളതിനാൽ ഷൈബിൻ അഷ്റഫിനെയും ഷിഹാബുദ്ദീനെയും മുഖാവരണം ധരിപ്പിച്ചാണ് കോടതിയിലും പൊലീസ് സ്റ്റേഷനിലും എത്തിച്ചത്. തുടർന്ന് നിലമ്പൂർ സി.ഐ. പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മുഖ്യപ്രതി ഷൈബിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസ് വഴിത്തിരിവിൽ എത്തുമെന്നാണ് പൊലീസ് കരുതുന്നത്. ഷൈബിനെതിരെ ഉയർന്ന മറ്റു കൊലപാതക പരാതികളും അന്വേഷണത്തിന് വിധേയമാക്കുമെന്നാണ് സൂചന. കസ്റ്റഡിയിൽ ലഭിച്ച ഷൈബിന്റെ കൂട്ടാളികളായ മറ്റുരണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യും. റിമാന്റിലുള്ള മറ്റൊരു പ്രതി കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
മുൻകൂർ ജാമ്യം തേടി ഷൈബിന്റെ ഭാര്യ
കൊച്ചി: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്റെ ഭാര്യ ഫസ്ന, മുൻ എ.എസ്.ഐയും ഷൈബിന്റെ ജീവനക്കാരനുമായ സുന്ദരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഹർജികൾ ജസ്റ്റിസ് സി. ജയചന്ദ്രനാണ് പരിഗണിച്ചത്.
മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് 2019ൽ ഷാബ ഷെരീഫിനെ പ്രതികൾ മലപ്പുറത്തേക്ക് തട്ടിക്കൊണ്ടു വന്ന് ഒന്നേകാൽ വർഷം തടവിലാക്കി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നുമാണ് കേസ്.
പ്രവാസി വ്യവസായിയായ ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലുള്ള വീട്ടിൽ ബാത്ത്റൂമിനോടു ചേർന്നുള്ള മുറിയിലാണ് ഷാബ ഷെരീഫിനെ തടവിൽ പാർപ്പിച്ചിരുന്നതെന്നും ഫസ്ന ഇക്കാലയളവിൽ വീട്ടിലുണ്ടായിരുന്നതിനാൽ സംഭവത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം. ഭർത്താവിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഫസ്നയുടെ വാദം. താൻ ഷൈബിന്റെ ജീവനക്കാരനായത് 2020 നവംബറിനു ശേഷമാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നുമാണ് സുന്ദരന്റെ വാദം.