നിർമാണത്തിൽ അപാകതയുണ്ടായോ? കുളിമാട് പാലത്തിൽ വിജിലൻസ് ഇന്ന് പരിശോധന നടത്തും
Wednesday 18 May 2022 7:21 AM IST
കോഴിക്കോട്: കുളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം അൻസാറിന്റെ നേതൃത്വത്തിലാണ് പരിശോധന. ബീമുകൾ തകർന്നുവീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
പാലം നിർമാണത്തിൽ അപാകതയുണ്ടായോ എന്നും പരിശോധിക്കും. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക. ബീം ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം പണിക്കിടെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണം.
തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് ചാലിയാർ പുഴയ്ക്ക് കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നിർമിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്. 2019ലാണ് 25 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പാലത്തിന്റ പണി തുടങ്ങിയത്.