ജലസ്രോതസ്സുകളിലെ മാലിന്യങ്ങൾ കണ്ടെത്താൻ പരിശീലനം
കോഴിക്കോട്: ജലസ്രോതസ്സുകളിൽ വിവിധതരം മാലിന്യങ്ങൾ കണ്ടെത്തുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിശീലനം നൽകി. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലസ്രോതസ്സുകളിൽ പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് പരിശീലനം നൽകിയത്.
നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് തെളിനീരൊഴുകും നവകേരളം പദ്ധതി നടപ്പാക്കുന്നത്. കെട്ടിക്കിടക്കുന്ന മലിന ജലസ്രോതസ്സുകളിലെ സാമ്പിളെടുത്ത് കോളിഫോം ബാക്ടീരിയ അടക്കമുള്ള മാലിന്യങ്ങൾ കണ്ടെത്തുന്നതിനാണ് തൊഴിലാളികൾക്ക് പരിശീലനം നൽകിയത്. പരിശോധന നടത്തി ഫലം തെളിനീര് എന്ന മൊബൈൽ അപ്ലിക്കേഷനിൽ രേഖപ്പെടുത്തുന്നത് എങ്ങനെയാണെന്നും പരിചയപ്പെടുത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ നവനീത് രാജഗോപാൽ, ഓവർസിയർമാരായ പി.കെ മുഹമ്മദ്, അഹമ്മദ് മുസാഫി,ർ അക്കൗണ്ടന്റുമാരായ കെ.കെ ഷംനാദ്, യു കെ റസിയ എന്നിവർ ക്ലാസെടുത്തു.