വിജയ് ബാബു ജോർജിയയിൽ
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽക്കഴിഞ്ഞ നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നു. ജോർജിയയുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നതാകാം നീക്കത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.
കേസിന്റെ വിവരങ്ങളും വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ രേഖകളും വിദേശകാര്യ മന്ത്രാലയംവഴി ജോർജിയൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കും മുമ്പാണ് ദുബായ് വിട്ടത്. വിജയ് ബാബുവിന്റെ പാസ്പോർട്ട് കഴിഞ്ഞ ദിവസം റദ്ദാക്കിയതിനാൽ ഇനി മറ്റൊരു രാജ്യത്തേക്ക് യാത്രചെയ്യാനാകില്ല. എയർപോർട്ടിലെത്തിയാൽ പിടികൂടി ഉടൻ ഇന്ത്യയിലേക്ക് അയയ്ക്കും. പാസ്പോർട്ട് റദ്ദാക്കിയതിനാലും ബ്ലൂകോർണർ നോട്ടീസുൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയതിനാലും വിസയും ഉടനെ റദ്ദാകും. തുടർന്നുള്ള താമസം അനധികൃതമാകും.
നീല ചുവപ്പാകും
ഈ മാസം 24നകം ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായത്തോടെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു 'കേരളകൗമുദി"യോട് പറഞ്ഞു. 24ന് തിരിച്ചെത്തുമെന്നാണ് വിജയ് ബാബു പാസ്‌പോർട്ട് ഓഫീസറെ അറിയിച്ചിട്ടുള്ളത്.
ജോർജിയ
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യമാണ് കരിങ്കടൽ തീരത്തെ ജോർജിയ. തലസ്ഥാനം ടബലീസി. രണ്ട് പ്രധാന അന്താരാഷ്ട്രവിമാനത്താവളങ്ങളാണ് ഇവിടെയുള്ളത്.