ഇന്ധനവിലയിളവ് പറഞ്ഞ് പറ്റിക്കുന്നു:വി.ഡി.സതീശൻ

Sunday 22 May 2022 10:01 PM IST

കൊച്ചി: ഇന്ധനവിലയിൽ ഇളവ് നൽകിയെന്നു പറഞ്ഞ് സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

വിലകൂടുമ്പോൾ കേരളം നികുതി കൂട്ടിയില്ലെങ്കിലും അധികവരുമാനം ലഭിക്കും. കുറയ്ക്കുമ്പോൾ ആനുപാതികമായി കുറയും. അത്തരത്തിലാണ് ഇപ്പോൾ കുറവുണ്ടായത്. പെട്രോൾ വിലയുടെ 30.8 ശതമാനമാണ് സംസ്ഥാനത്തിന്റെ നികുതി വിഹിതം. ഇത് കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വർദ്ധിപ്പിക്കുമ്പോൾ കിട്ടുന്ന അധിക വരുമാനം വേണ്ടെന്നേ പറയുന്നുള്ളൂ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നാലു തവണ അധിക നികുതി ഒഴിവാക്കി 600 കോടി രൂപയുടെ ഇളവു നൽകി. കഴിഞ്ഞ ആറ് വർഷത്തിനിടെ 6,000 കോടിയുടെ അധിക നികുതിയാണ് കേരളത്തിന് ലഭിച്ചത്. ഒരു രൂപ പോലും സംസ്ഥാനം കുറച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.

തൃക്കാക്കരയിൽ ജയിച്ച് അസംബ്ളിയിലെ അംഗബലം നൂറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓടിനടക്കുമ്പോൾ നൂറായത് തക്കാളിയുടെ വിലയാണെന്ന് വി.ഡി.സതീശൻ പരിഹസിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഷാൾ ഇട്ട് സ്വീകരിച്ചയാളെ തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രൊഫ.കെ.വി. തോമസിനെ സൂചിപ്പിച്ച് സതീശൻ ചോദിച്ചു.

നടിയുടെ പീഡന കേസിൽ അതിജീവിതയ്‌ക്കൊപ്പമാണ് യു.ഡി.എഫെന്ന് സതീശൻ പറഞ്ഞു.

Advertisement
Advertisement