ഇന്ധന നികുതി കുറച്ചത് തിരഞ്ഞെടുപ്പ് അടുത്തതിനാൽ: കെ.സുധാകരൻ
തിരുവനന്തപുരം: ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ, ഗത്യന്തരമില്ലാതെ കൊളളമുതൽ തിരിച്ച് നൽകുന്നത് പോലെയാണ് കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും വിലവർദ്ധിപ്പിച്ച ചരിത്രമാണ് മോദി സർക്കാരിന്റേത്. കൊവിഡ് കാലയളവിൽ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച നികുതി മാത്രമാണ് ഇപ്പോൾ കുറച്ചത്. സ്വന്തം നിലയ്‌ക്ക് നികുതി വേണ്ടെന്ന് വയ്‌ക്കാൻ ഇതുവരെ സംസ്ഥാനസർക്കാർ തയ്യാറായിട്ടില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് അസംസ്‌കൃത എണ്ണയുടെ വില 120 ഡോളറിന് മുകളിലെത്തിയിട്ടും ഇന്ധവില 75 രൂപ കടന്നില്ല. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 112 ഡോളറാണ്. റഷ്യയിൽ നിന്ന് ഇതിലും വിലകുറച്ച് എണ്ണ കിട്ടിയിട്ടും നാമമാത്ര വിലക്കുറവാണ് കേന്ദ്രസർക്കാർ വരുത്തിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.