തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ് ബി.ജെ.പി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് എൻ.ഡി.എ നേരിട്ടത്. 2016ൽ 21,247 വോട്ടും 2021ൽ 14,329 വോട്ടും എൻ.ഡി.എയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇതിന്റെ അടുത്തെത്താൻ ബി.ജെ.പി വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന് സാധിച്ചില്ല,
മണ്ഡലം രൂപീകൃതമായ 2011ൽ മുന്നണിയല്ലാതെ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ 5,935 വോട്ടുകളാണ് ലഭിച്ചത്. പതിവില്ലാത്തവിധം ശക്തമായ പ്രചാരണം എൻ.ഡി.എ കാഴ്ചവച്ചിരുന്നെങ്കിലും പി.ടി തരംഗത്തിൽ അതൊന്നും വോട്ടായില്ല. വിദ്വേഷപ്രസംഗത്തിലൂടെ ശ്രദ്ധാകേന്ദ്രമായ പി.സി. ജോർജ് വരെ അവസാനഘട്ടത്തിൽ പ്രചാരണത്തിനെത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പൂർണസമയം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. പക്ഷേ അതൊന്നും ഫലവത്തായില്ല.