മക്കളെ പുഴയിലെറിഞ്ഞ് കൊന്ന ശേഷം പിതാവും ചാടി മരിച്ചു

Sunday 05 June 2022 12:28 AM IST

ആലുവ: ശിവരാത്രി മണപ്പുറം നടപ്പാലത്തിൽ നിന്ന് രണ്ട് മക്കളെ ബലം പ്രയോഗിച്ച് പെരിയാറിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം പിതാവ് പുഴയിൽചാടി മരിച്ചു. പാലാരിവട്ടം പൈപ്പ് ലൈൻ റോഡിൽ കളവത്ത് റോഡ് തുരാട്ട് പറമ്പിൽ ഹരിഹരന്റെ മകൻ ടി.എച്ച്. ഉല്ലാസ് (ബേബി - 49), മക്കളായ കൃഷ്ണപ്രിയ (17), മേഘനാഥ് (13) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ സംഭവം. പാലത്തിന്റെ മദ്ധ്യഭാഗത്ത് മൂവരും സംസാരിച്ച് നിൽക്കുകയായിരുന്നു. പൊടുന്നനെ പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ ആദ്യം മേഘനാഥിനെയാണ് ഉല്ലാസ് പുഴയിലേക്ക് എറിഞ്ഞത്. പിന്നാലെ ബലം പ്രയോഗിച്ച് കൃഷ്ണയെയും എറിഞ്ഞു. പാലത്തിന്റെ തുടക്കഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾ കൃഷ്ണയുടെ കരച്ചിൽ കേട്ട് ഓടി എത്തിയപ്പോഴേക്കും ഉല്ലാസും പുഴയിലേക്കു ചാടി. യുവാക്കൾ ബഹളം വച്ചതിനെ തുടർന്ന്, മറുകരയിൽ മീൻ പിടിക്കാനെത്തിയവർ ഓടിയെത്തി മുങ്ങിത്താണുകൊണ്ടിരുന്ന കൃഷ്ണപ്രിയയെ മുനിസിപ്പൽ പാർക്കിന് പിന്നിലെ കടവിൽ കരയ്ക്കെത്തിച്ചു. അപ്പോഴേക്കും 15 മിനിറ്റ് പിന്നിട്ടിരുന്നു. തൊട്ടുപിന്നാലെ മേഘനാഥിനെ ശ്രീകൃഷ്ണ ക്ഷേത്രക്കടവിൽ നിന്ന് കരയ്ക്കെത്തിച്ചു. കൃഷ്ണപ്രിയയെ ജില്ലാ ആശുപത്രിയിലും മേഘനാഥിനെ നജാത്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫയർഫോഴ്‌സും ഉളിയന്നൂരിൽ നിന്നുള്ള മുങ്ങൽ സംഘവും നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറരയോടെ ഉല്ലാസിന്റെ മൃതദേഹം ലഭിച്ചു.
മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അവിവാഹിതയായിരുന്ന പിതൃസഹോദരി അടുത്തിടെ മരിച്ച വിഷമത്തിലായിരുന്നു കൽപ്പണിക്കാരനായ ഉല്ലാസ് എന്ന് പറയുന്നു. സതിയാണ് ഉല്ലാസിന്റെ മാതാവ്. ഭാര്യ: രാജി (കാക്കനാട് സെസ് ജീവനക്കാരി). കൃഷ്ണപ്രിയ പ്ലസ് ടു വിദ്യാർത്ഥിനിയും മേഘനാഥ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ്. സി.ഐ അനിൽ കുമാറിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.

Advertisement
Advertisement