കാതോർത്ത് മുന്നോട്ട്...
പത്തനംതിട്ട : സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്ന കാതോർത്ത് പദ്ധതി ജില്ലയിൽ മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ 33 സെഷനുകളിലായി 28 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിനാല് കൗൺസിലർമാർ കാതോർത്ത് പദ്ധതിയിൽ ജില്ലയിൽ പ്രവർത്തിക്കുന്നു. രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനുള്ളിൽ തന്നെ ഓൺലൈൻസേവനം ലഭ്യമാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മഹിളാ ശക്തികേന്ദ്ര വഴി ആണ് ജില്ലയിൽ സേവനം നല്കുന്നത്. വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതിയിൽ കൗൺസിലിംഗ്, നിയമസഹായം , പൊലീസ് സഹായം എന്നിവ ലഭ്യമാക്കും.
സേവനം ആവശ്യമായ സ്ത്രീകൾക്ക് kathorthu.wcd.kerala.gov.in എന്നപോർട്ടലിലും
http://kathorthu.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം. സേവനം ആവശ്യപ്പെട്ടിരിക്കുന്ന സമയം തന്നെ ഓൺലൈനായി സേവനം എത്തിക്കും. വീഡിയോ കൺസൾട്ടേഷൻ ആയതിനാൽ സൂം പോലെയുള്ള സുരക്ഷിത വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭ്യമാക്കുക. രജിസ്‌ട്രേഷൻ സമയത്തുതന്നെ അപേക്ഷകർക്ക് എസ്.എം.എസ്, ഇ മെയിൽ അറിയിപ്പുകൾ ലഭിക്കും. അപേക്ഷകരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
ജില്ലയിൽ കാതോർത്ത് പദ്ധതി
- ആകെ കൗൺസിലർമാർ - 14
- ആകെ കേസുകൾ - 28
- ആകെ സെഷനുകൾ - 33
- സെക്കോളജിക്കൽ കൗൺസലിംഗ് - 14
- നിയമ കൗൺസലിംഗ് - 17
- പൊലീസ് സേവനം നൽകിയത് - 2
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0468-2966649, 8330862021
കൂടുതൽ സ്ത്രീകൾ ഈ സേവനം പ്രയോജനപ്പെടുത്തണം. സേവനം നല്കുന്നതിനായി ജില്ലയിൽ സൈക്കോളജിസ്റ്റ് ,സൈക്കോസോഷ്യൽ കൗൺസിലേഴ്‌സ് ,സോഷ്യൽ വർക്കേഴ്‌സ് ,അഭിഭാഷകർ ഉൾപ്പെടെ 14 കൺസൾട്ടന്റുമാർ ലഭ്യമാണ്.
പി.എസ് തസ്‌നീം
ജില്ലാ വനിതാ ശിശുവികസന ഓഫീസർ