സ്കൂളിലെ ഭക്ഷ്യവിഷബാധ: ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം
കായംകുളം: കായംകുളം ടൗൺ ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ ദിവസം ഉപയോഗിച്ച അരിയും വൻപയറും കുടിവെള്ളവും മലിനമായിരുന്നെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി.
പാചകം ചെയ്യാനായി ഉപയോഗിച്ച അരിയുടെ സാമ്പിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടം കണ്ടെത്തി. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായും പരിശോധനയിൽ വ്യക്തമായി. എന്നാൽ, ടൗൺ ഗവ.യു.പി സ്കൂളിലേത് ഉൾപ്പെടെ എല്ലാ സ്കൂളുകളിലേയും കിണറുകൾ ശുചീകരിച്ച് കുടിവെള്ളം ലാബിൽ പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കിയിരുന്നെന്നാണ് നഗരസഭയുടെ വിശദീകരണം.
കഴിഞ്ഞ 3ന് ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ചോറും സാമ്പാറും വൻപയർ തോരനും കഴിച്ച 593 വിദ്യാർത്ഥികളിൽ 37 പേർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനാഫലം നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ചെയർപേഴ്സൺ പി. ശശികല പറഞ്ഞു. ഭക്ഷ്യ വിഷബാധയ്ക്ക് ശേഷം സ്കൂളിലെ കിണർ ശുചീകരിച്ചതായും ആർ.ഒ പ്ളാന്റ് പ്രവർത്തന സജ്ജമാക്കിയതായും എ.ഇ.ഒ അറിയിച്ചു.