മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിക്കേണ്ടി വന്നിട്ടുണ്ട്, മറ്റുള്ളവർ തുപ്പിയ ഭക്ഷണം പോലും കഴിച്ചയാളാണ്; ലോകകേരളസഭയിൽ കണ്ണീരനുഭവം പങ്കുവച്ച എലിസബത്തിനെ ചേർത്തു പിടിച്ച് വീണാജോർജ്; കുറിപ്പ്
ലോകകേരളസഭയുടെ സമാപന ദിവസം വേദനിപ്പിക്കുന്ന അനുഭവം പങ്കിട്ട പ്രവാസി മലയാളിയെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. ഒമാനിൽ വീട്ടു ജോലി ചെയ്യുന്ന മലയാളി സ്ത്രീയായ എലിസബത്ത് ജോസഫാണ് പ്രവാസ ജീവിതത്തിനിടയിൽ താൻ നേരിട്ട കയ്പുള്ള അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.
'എച്ചിൽത്തൊട്ടിയിൽനിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്, മറ്റുള്ളവർ തുപ്പിയ ഭക്ഷണം കഴിച്ചിട്ടുണ്ട്, നിങ്ങൾക്കു ചിന്തിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.’’ മൈക്കിന് മുന്നിൽ നിന്നും അവർ പറഞ്ഞു. കരഞ്ഞു കൊണ്ട് സീറ്റിലേക്ക് മടങ്ങിയെത്തിയ എലിസബത്തിനെ മന്ത്രി വീണാജോർജ് ആശ്വസിപ്പിച്ചു.
അല്പസമയത്തിനകം മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിലും അവരെ കുറിച്ചുള്ള കുറിപ്പ് വന്നു. വിജയിച്ച പ്രവാസികളുടെ കഥകൾ മാത്രം പറയുന്ന വേദിയല്ല ലോക കേരളസഭയെന്നും പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാൻ കഴിയുന്ന ഒരു വേദിയാണെന്നുമായിരുന്നു മന്ത്രി കുറിച്ചത്.
' ലോക കേരള സഭ എന്നാൽ വിജയിച്ച പ്രവാസികളുടെ കഥകൾ പറയുന്ന വേദിയാണ് എന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാൻ കഴിയുന്ന ഒരു വേദി എന്നതാണ് ലോക കേരള സഭയുടെ വിജയത്തിന്റെ ഒരു ഘടകം.
31 വർഷത്തെ പ്രവാസ ജീവിതം എലിസബത്ത് ജോസഫ് ലോക കേരള സഭയ്ക്ക് മുന്നിൽ പങ്ക് വച്ചപ്പോൾ അത് നോവുന്ന വേദനയായി. മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിച്ചത് ഉൾപ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. കണ്ണീരോടെ അല്ലാതെ അനുഭവങ്ങൾ ഓർക്കാൻ എലിസബത്തിന് കഴിയുമായിരുന്നില്ല.
പ്രവാസജീവിതം കൂടുതൽ മികച്ചതാക്കാൻ എലിസബത്തിനെ പോലുള്ളവരുടെ ജീവിതാനുഭവങ്ങൾ കേരളസമൂഹത്തിന് വഴി കാട്ടിയാകും എന്ന കാര്യത്തിൽ സംശയമില്ല. ലോക കേരളസഭയുടെ സൗന്ദര്യവും അതാണ്." ഇങ്ങനെയായിരുന്നു ഫേസ്‌ബുക്ക് കുറിപ്പ്.
കഴിഞ്ഞ 31 വർഷമായി വിദേശത്ത് ജോലി ചെയ്യുകയാണ് എലിസബത്ത്. ആറു മാസം മുമ്പ് ഭർത്താവ് മരിച്ചു. മക്കൾ രണ്ടുപേരും വിവാഹിതരാണ്.