ശബരിമലയിലെ പൊലീസ് വാഹനത്തിലെ ചന്ദ്രക്കല വന്ന വഴി തെളിഞ്ഞു, ചുവന്ന സ്റ്റിക്കറുകളൊട്ടിക്കാൻ വാൻ എത്തിച്ചത്  സി പി എം പ്രവർത്തകന്റെ ഷോപ്പിൽ

Tuesday 21 June 2022 9:40 AM IST

പത്തനംതിട്ട: മിഥുനമാസ പൂജയോടനുബന്ധിച്ചുള്ള സുരക്ഷയ്ക്ക് ശബരിമലയിലുള്ള പൊലീസിനായി കൊണ്ടുവന്ന വാനിന് പിന്നിൽ ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കർ പതിച്ചിരുന്നത് വിവാദമായതോടെ നീക്കം ചെയ്തു. പൊലീസ് വാഹനത്തിൽ നിയമാനുസൃത സ്റ്റിക്കറുകളല്ലാതെയുള്ള അലങ്കാരങ്ങളും ചിത്രങ്ങളും പതിക്കരുത്. എന്നാൽ പൊലീസ് വാഹനത്തിൽ മതചിഹ്നം പതിച്ചെന്ന സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണമുണ്ടായി. ഇതേത്തുടർന്നാണ് സ്റ്റിക്കർ ഇളക്കിയത്. ഇക്കഴിഞ്ഞ 18നാണ് കെ.എ.പി മണിയാർ ക്യാമ്പിലെ വാൻ പമ്പയിലെത്തിച്ചത്.

വിനോദ് എന്ന പൊലീസുകാരനാണ് വാഹനത്തിന്റെ ചുമതല. മുന്നിലും പിന്നിലും നിയമപ്രകാരമുള്ള ചുവന്ന സ്റ്റിക്കറുകളൊട്ടിക്കാൻ വിനോദ് വടശേരിക്കരയിലെ ഗ്രാഫിക് ഡിസൈൻ കടയിൽ വാഹനം എത്തിച്ചിരുന്നു. ഇതിനിടയിലാണ് ചന്ദ്രക്കലയും നക്ഷത്രവും അടങ്ങിയ സ്റ്റിക്കറുകൾ പതിച്ചത്. കടയുടമ സി.പി.എം പ്രവർത്തകനാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.