മൊബൈൽ ഫോണിലെ മൂന്നാമൻ, സൈബറിലൂടെ തന്നെയാരോ പിന്തുടരുന്നു എന്നു കരുതുന്നവർ അറിയാൻ
ചിലരൊക്കെ രോഗാവസ്ഥയിലേക്കെത്തിയിട്ടുമുണ്ടാകുംമൊബൈലും കമ്പ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവർ,അവ തങ്ങളുടെ മാനസികാരോഗ്യം തകരാറിലാക്കാതെ നോക്കേണ്ടതിന്റെ പ്രാധാന്യവും ,സ്വീകരിക്കേ ണ്ട പ്രതിവിധികളും ഒക്കെ മനസിലാക്കിയിരിക്കണം
അമേരിക്കയിൽ മാസ്റ്റേഴ്സിനു പഠിക്കുന്ന വിദ്യാർത്ഥിനിയായിരുന്നു അനന്തലക്ഷ്മി (പേര് സാങ്കൽപ്പീകം) മിടുമിടുക്കി.ചെന്നൈ സ്വദേശിനിയാണ്. അമ്മയോടൊപ്പം എന്നെ കാണാൻ അവർ കോഴിക്കോട്ടെത്തി.നാട്ടിൽവന്ന് ഫോൺ എവിടെയോ വച്ചപ്പോൾ ആരോ അതിൽ രഹസ്യ ആപ്പുകൾ (Hidden
Apps) ഇട്ടുവെന്നും ,ഇപ്പോൾ തന്നെ അവരിൽ ചിലർ നിരന്തരം പിന്തുടരുകയാണെന്നും രക്ഷിക്കണമെന്നും അവർ പറഞ്ഞു. ചെന്നൈയിലെ ഒരു അഭിഭാഷകനോട് ചിലരെ സംശയമുണ്ടെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ അദ്ദേഹമാണ് സൈബർ സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ എന്റെ അടുത്തേക്ക് അനന്തലക്ഷ്മിയെ അയച്ചത്.അച്ഛൻ മരിച്ചുപോയി.അമ്മ സർവീസിൽ നിന്നും റിട്ടയർ ചെയ്തു. മണിമണി പോലെയായിരുന്നു കുട്ടിയുടെ സംഭാഷണം. അവരുടെ മൊബൈൽ വിശദമായി പരിശോധിച്ചപ്പോൾ ഒന്നുമില്ലെന്നും വെറും സൈക്കോളജിക്കലാണെന്നും വ്യക്തമായി. പെൺകുട്ടിയെ വിശ്വസിപ്പിക്കാനായി അമ്മയുടെ സഹായം തേടി. ഫോറൻസിക് സോഫ് ട് വെയർ പരിശോധന നടത്തി , ഹിഡൻ ആപ്പ് എടുത്തു വെളിയിൽ കളഞ്ഞുവെന്ന് വ്യക്തമാക്കി.അമ്മ അതുപോലെ പറഞ്ഞു . അനന്തലക്ഷ്മി വിശ്വസിച്ചു.സത്യത്തിൽ ഒന്നുമില്ലായിരുന്നു.അനന്തലക്ഷ്മിയെപ്പോലെ തന്റെ മൊബൈൽ ഫോണിൽ ആരോ പിന്തുടരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്.ഇത് ഒരു മാനസികപ്രശ്നമാണ്.
ഒന്നര വർഷത്തിനുള്ളിൽ അഞ്ചു തവണ എന്നെ സമീപിച്ച ഒരു നാൽപ്പതുകാരിയുണ്ട്. എപ്പോഴും അവർ ഭർത്താവിനൊപ്പമാണ് വരിക. ഹാക്ക് ചെയ്യപ്പെട്ട തന്റെ മൊബൈൽ ഫോണിലൂടെ തന്നെ ആരോ പിന്തുടരുന്നു എന്നാണ് പരാതി. താൻ ഫോണിലൂടെ പറയുന്നത് വേറെ ആരോ കേൾക്കുന്നുണ്ട്, താൻ വാട്സാപ്പിലൂടെ അയക്കുന്ന കാര്യങ്ങൾ മൂന്നാമതൊരാൾ കാണുന്നുണ്ട് എന്നൊക്കെയാണ് അവരുടെ സന്ദേഹം. പിന്തുടരുന്ന ആൾ തന്റെ പഴയ ആൺസുഹൃത്താണെന്ന് അവർക്ക് സംശയവുമുണ്ട്. നിയമപരമായി നീങ്ങാൻ താൽപര്യമില്ലെന്നും ഭാവിയിൽ ഹാക്ക് ചെയ്യപ്പെടാത്ത രീതിയിൽ മൊബൈലിൽ സൈബർ സുരക്ഷ കൂട്ടിത്തരണമെന്നുമാണ് അവർ ഓരോ തവണയും ആവശ്യപ്പെടാറ്.
ഇത്തരം പ്രശ്നങ്ങളുമായി എന്നെ സമീപിക്കുന്ന ചിലരുടെ മൊബൈലിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടതിന്റെ തെളിവുകൾ കിട്ടാറുണ്ട്. മൊബൈലിൽ ഹിഡ്ഡൻ ആപ്പുകളുടെ രൂപത്തിലും ട്രാൻസാക്ഷൻ ലോഗിലെ എൻട്രികളുടെ രൂപത്തിലും ഒക്കെ ഈ തെളിവുകൾ കാണാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവരുടെ മൊബൈലിൽ നിന്ന് അവയെല്ലാം നീക്കി മൊബൈലിലെ സെറ്റിംഗ്സിൽ വേണ്ടതായ മാറ്റം വരുത്തി സൈബർ സുരക്ഷ കൂട്ടാൻ കഴിയാറുമുണ്ട്. ഇതെല്ലാം ചെയ്യാൻ പലപ്പോഴും മണിക്കൂറുകൾ തന്നെ ചെലവിടേണ്ടതായി വരും. ഇതെല്ലാം അവരെകൊണ്ടു തന്നെ ചെയ്യിക്കുകയാണ് പതിവ് അതിലൂടെ അവരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതായി കാണാം. സൈബർപ്രശ്നം തീരുന്നതോടെ ഇവർ പൊതുവെ മാനസികമായി തൃപ്തരാകും. ആ തൃപ്തി അവരുടെ മുഖത്തും കാണാം.
എന്നാൽ, ഈ സ്ത്രീയുടെ മൊബൈൽ ഫോൺ പരിശോധിക്കുമ്പോളൊന്നും ആരെങ്കിലും അവരെ പിന്തുടരുന്നതിന്റെ തെളിവൊന്നും കിട്ടിയിരുന്നില്ല. അതിനാൽ, അവരുടെ പ്രശ്നം മാനസികമാണ് എന്നാണെനിക്ക് ഓരോ തവണയും തോന്നിയത്. ഓരോ തവണ അവർ വരുമ്പോഴും മാനസികരോഗവിദഗ്ദ്ധനെ സമീപിക്കാൻ ഞാൻ അവരോടും ഭർത്താവിനോടും പറയാറുണ്ട്. എന്നാൽ, ഒരിക്കൽപോലും അവർ അതു ചെയ്തില്ല. എല്ലാം ഭാര്യയുടെ തോന്നലാണ് എന്നാണ് ഭർത്താവിന്റെ ഭാഷ്യം. പലപ്പോഴും ആ സ്ത്രീയുടെ കണ്ണീർ ധാരയായി ഒഴുകുന്നത് കണ്ടിട്ടുണ്ട്. ഓരോ വരവിലും ആ സ്ത്രീ കുറെ നേരം എന്നോട് സംസാരിച്ച് മാനസികസമ്മർദ്ദം കുറഞ്ഞു എന്നു പറഞ്ഞു നന്ദിയോടെ തിരികെപോകാറാണ് പതിവ്.
അവരുടെ അഞ്ചാം വരവിൽ ഞാൻ ആ ഭർത്താവിനോട് അൽപം ക്ഷുഭിതനായി സംസാരിച്ചു. ഭാര്യയെ നിർബന്ധിച്ചു കൊണ്ടുപോയി മാനസികരോഗവിദഗ്ദ്ധനെ കാണിക്കാതെ നിരുത്തരവാദപരമായി അയാൾ പെരുമാറുന്നതു കണ്ട് എന്റെ ക്ഷമകെട്ടതിനാലാണ് ഞാൻ ക്ഷുഭിതനായത്. താൻ ആവശ്യപ്പെട്ടിട്ടും ഭർത്താവ് തന്നെ മാനസികരോഗവിദഗ്ദ്ധനെ കാണിക്കാൻ ഒരുക്കമല്ല എന്ന് അപ്പോഴാണ് ആ സ്ത്രീ എന്നോട് വെളിപ്പെടുത്തുന്നത്. വല്ലാതെ സമ്മർദ്ദം കൂടുമ്പോൾ അതു കുറയ്ക്കാനാണത്രെ എന്റെ അടുത്തേക്ക് ആ സ്ത്രീ ഭർത്താവിനെക്കൂട്ടി വീണ്ടും വീണ്ടും വരുന്നത്. ഭർത്താവത് നിരാകരിച്ചുമില്ല. എല്ലാം ഭാര്യയുടെ തോന്നലാണ് എന്നു പറയുമ്പോളും ആ പ്രശ്നം തീർക്കാനായി അവരെ ഒരു മാനസികരോഗവിദഗ്ദ്ധനെ കാണിക്കാൻ ആ ഭർത്താവ് തയ്യാറല്ല. എന്നാൽ, അവരെ ഒരു സൈബർ വിദഗ്ദ്ധന്റെ അടുത്തേക്ക് കൊണ്ടുവരാൻ അയാൾക്ക് വിരോധമില്ലതാനും. കുടുംബാംഗങ്ങളെയോ സമൂഹത്തെയോ മറ്റോ ഭയന്നാവും ആ ഭർത്താവ് ഭാര്യയെ മാനസികരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് കൊണ്ടുപോകാത്തത്. കാരണമെന്തായാലും, രോഗിയായ സ്വന്തം ഭാര്യയോട് ഭർത്താവ് ചെയ്യുന്ന ഒരു ക്രൂരതയാണിത്.
ഇത്തരം സൈബർ പ്രശ്നങ്ങളുമായി എന്നെ സമീപിക്കുന്ന ചിലരിൽ സൈബർ സാങ്കേതികവിദ്യയിൽ വേണ്ടത്ര ഗ്രാഹ്യമുണ്ട് എന്ന് സ്വയം വിശ്വസിക്കുന്നവരുമുണ്ട് . എന്നിട്ടും, മൊബൈലിലൂടെ ആരോ തങ്ങളെ പിന്തുടരുന്നുണ്ട് എന്ന നിഗമനത്തിൽ അവർ സ്വയം എത്തിച്ചേരും. സൈബർ സാങ്കേതികതയെക്കുറിച്ച് തങ്ങൾക്കറിയാവുന്ന അത്രയൊന്നും ഡോക്ടർക്ക് അറിയില്ല എന്നതിനാൽ ഇതെല്ലാം തോന്നലാണ് എന്ന് എങ്ങനെ ഡോക്ടർക്ക് പറയാനാകും എന്നൊക്കെ പറഞ്ഞാവും ഇവർ എന്റെ അടുത്തു വരിക. ഒരു പ്രാദേശികരാഷ്ട്രീയനേതാവിന്റെ കാര്യം ഓർമ്മവരുന്നു. വിവിധ ആപ്പുകളെക്കുറിച്ച് തരക്കേടില്ലാത്ത ധാരണയുള്ള ഒരാളാണദ്ദേഹം. പ്ലസ്ടു വിദ്യാർത്ഥിനിയായ തന്റെ മകളെയും തന്നെയും തന്റെ മൊബൈലിലൂടെ ആരോ പിന്തുടരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ തോന്നൽ. ഇത് വെറുമൊരു തോന്നലാണെന്ന് ഭാര്യ സംശയം പ്രകടിപ്പിച്ചതിനാൽ അദ്ദേഹം മാനസികരോഗചികിത്സകന്റെ സഹായം തേടിയിരുന്നു. മരുന്നു കഴിച്ച് ഫലിക്കാതെയാണ് എന്റെയടുത്തു വന്നത്. അന്ന് ചില ആപ്പുകളുടെ പ്രവർത്തനരീതി എന്നെ കാണിച്ച് തന്റേത് വെറും തോന്നലല്ല എന്ന് അയാൾ സമർത്ഥിച്ചു. ഇതെല്ലാം പറയുമ്പോൾ ഭാര്യയും മകളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആരെങ്കിലും തങ്ങളെയോ അയാളെയോ പിന്തുടരുന്നതായി അവർക്കിരുവർക്കും സന്ദേഹമേയില്ല. പക്ഷെ, സൈബർ വിഷയത്തിൽ വിദഗ്ദ്ധരല്ലാത്ത ഭാര്യയുടെയും മകളുടെയും മാനസികരോഗവിദഗ്ദ്ധന്റെയും വാക്കിൽ വിശ്വാസമില്ലെന്നും ഒരു സൈബർ വിദഗ്ദ്ധൻ തന്റെ സൈബർപ്രശ്നം തൃപ്തികരമായ രീതിയിൽ വിശദീകരിച്ചു തന്നാൽ കേൾക്കാമെന്നും ആണ് അയാളുടെ നിലപാട്. പക്ഷെ, അയാളുടേത് വെറും തോന്നലാണ് എന്ന് എനിക്ക് മനസിലായി. അയാളുടെ ഫോണിലൂടെ ആരും അയാളെ പിന്തുടരുന്നതിന്റെ ഒരു തെളിവും ആ ഫോണിലുണ്ടായിരുന്നില്ല. അതയാളെ കാര്യകാരണസഹിതം ബോദ്ധ്യപ്പെടുത്തിക്കൊടുത്ത ശേഷം വീണ്ടും മാനസികരോഗവിദഗ്ദ്ധന്റെ സേവനം തേടാൻ ഞാൻ പറയുകയായിരുന്നു. ആ വിശദീകരണത്തിൽ തൃപ്തിവന്നിട്ടാവണം അയാൾ വീണ്ടും ഡോക്ടറെ കണ്ട് മരുന്നു കഴിച്ച് ഏതാനും ദിവസം കൊണ്ടുതന്നെ സാധാരണനിലയിലേക്ക് തിരിച്ചെത്തി എന്ന് പിന്നീടൊരു ദിവസം അയാളുടെ ഭാര്യ വിളിച്ചുപറഞ്ഞറിഞ്ഞു.
തങ്ങളുടെ യഥാർത്ഥ സൈബർപ്രശ്നം എന്താണെന്ന് ഒരു സൈബർ വിദഗ്ദ്ധൻ പറയുവോളം ഇവർക്ക് തൃപ്തിവരില്ല.അതേസമയം ഹിഡൻ ആപ്പുകൾ രംഗത്തുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഒരു വാർത്തയുടെ രണ്ടുവരി എഴുതിയശേഷം കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുകയെന്നോ,ലോട്ടറി അടിച്ചുവെന്നോ ഒക്കെ പറഞ്ഞ് സന്ദേശം അയച്ച് രഹസ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനാകും.അങ്ങനെ സ്വാഭാവികമായി പിന്തുടരാനുമാകും.മെസ്സേജുകളുടെ ഉള്ളിൽ കോഡുകൾ ഇട്ടും ആപ്പ് കയറ്റാനാകും.വൈ ഫൈ പാസ് വേഡ് ഹാക്ക് ചെയ്തോ, കൈവശപ്പെടുത്തിയോ കയറാം. അതുകൊണ്ട് മെസേജുകൾ ഓപ്പൺ ചെയ്യും മുമ്പ് കരുതലോടെ വേണം.ചതിക്കുഴികൾ ചുറ്റുമുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, സൈബറിലൂടെ തന്നെയാരോ പിന്തുടരുന്നു എന്ന് പറഞ്ഞു ഭയന്നു കഴിയുന്നവർ സമൂഹത്തിലുണ്ട്. ചിലരൊക്കെ രോഗാവസ്ഥയിലേക്കെത്തിയിട്ടുമുണ്ടാകും. ചിലരുടെ അടിസ്ഥാനപ്രശ്നം സൈബറുമായി ബന്ധപ്പെട്ടതുതന്നെയാകാം. ആ സൈബർപ്രശ്നം അനുഭവിക്കുകവഴി അവർക്ക് മാനസികസമ്മർദ്ദം അനുഭവപ്പെട്ടതാകാം. അത്തരക്കാരുടെ സൈബർ പ്രശ്നം തീരുമ്പോൾ മാനസിക സമ്മർദ്ദം താനെ കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ, ബാക്കിയുള്ളവരുടെ അടിസ്ഥാനപ്രശ്നം സൈബറല്ല മറിച്ച് മാനസികം തന്നെയാണ്. സ്വന്തം സൈബർപ്രശ്നങ്ങൾ എന്നു പറഞ്ഞു ഇവർ മുന്നോട്ടുവയ്ക്കുന്ന സൈബർന്യായങ്ങളുടെ ശരിതെറ്റുകൾ മനസിലാക്കാൻ ബന്ധുക്കൾക്ക് പലപ്പോഴും കഴിഞ്ഞെന്നും വരില്ല. എന്നാൽ, ശരിയായ ചികിത്സ കിട്ടാൻ ബന്ധുക്കളുടെ സഹായം ഇത്തരം രോഗികൾക്ക് ആവശ്യവുമാണ്. സൈബർ വിദഗ്ദ്ധർ മാത്രം വിചാരിച്ചാൽ ഇത്തരക്കാരെ രക്ഷിക്കാനാവില്ല. ഇക്കാര്യങ്ങളിലൊക്കെ സമൂഹത്തിൽ ബോധവത്ക്കരണം നടക്കേണ്ടതുണ്ട്. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവർ അവ തങ്ങളുടെ മാനസികാരോഗ്യം തകരാറിലാക്കാതെ നോക്കേണ്ടതിന്റെ പ്രാധാന്യവും അത്തരം തകരാറുകൾ വന്നാൽ അവ പരിഹരിക്കാൻ ബന്ധുക്കൾ സ്വീകരിക്കേണ്ടതായ പ്രതിവിധികളും ഒക്കെ മനസിലാക്കിയിരിക്കണം.അതിന് ബോധവത്ക്കരണവും ആവശ്യമാണ്.
( അന്താരാഷ്ട്ര സൈബർ ഫോറെൻസിക് വിദഗ്ദ്ധനായ ലേഖകൻ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കുന്ന പുസ്തകത്തിനുവേണ്ടി എഴുതുന്ന കുറിപ്പുകളിൽ നിന്ന് )